‘ബാഹുബലി’യെയും ‘പള്ളനാടി’നെയും പേടിച്ച് ജനങ്ങൾ; പകൽ സമയത്തുപോലും രക്ഷയില്ല
Mail This Article
മറയൂർ∙ ജനവാസ മേഖല വിട്ടുമാറാത്ത രണ്ട് കാട്ടുപോത്തുകൾ അപകടം വിതയ്ക്കുന്നു. പകൽ സമയത്തുപോലും ജനവാസമേഖലയിൽ കറങ്ങിനടക്കുന്ന ബാഹുബലി എന്ന പോത്തും പള്ളനാട് കാട്ടുപോത്തുമാണ് അപകടഭീഷണി ഉയർത്തുന്നത്. മറയൂർ– കാന്തല്ലൂർ റോഡിൽ കീഴാന്തൂർ മേഖലയിലാണ് ബാഹുബലി തമ്പടിച്ചിരിക്കുന്നത്. മറയൂർ – മൂന്നാർ റോഡിലും പള്ളനാട് ഗ്രാമത്തിലുമാണ് പള്ളനാട് കാട്ടുപോത്ത് ഇറങ്ങുന്നത്. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പള്ളനാട്ടിൽ പോത്ത് കൃഷി നശിപ്പിക്കുന്നതും പതിവാണ്.
ബാഹുബലിയും ഒട്ടേറെ ആക്രമണക്കേസുകളിൽ ‘പ്രതിയാണ്’. അതേസമയം, ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങുന്നതും തടയാൻ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് ഡിഎഫ്ഒ എം.ജി വിനോദ് കുമാർ അറിയിച്ചു. കഴിഞ്ഞദിവസം കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച ദുരൈരാജിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. അപകടകാരിയായ പോത്തിനെ നിരീക്ഷിക്കാൻ വനം വകുപ്പ് ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്– ഡിഎഫ്ഒ പറഞ്ഞു.