ADVERTISEMENT

തൂക്കുപാലം ∙ ഭാര്യയും മക്കളും ഉപേക്ഷിച്ചതിനെത്തുടർന്ന് തകര ഷെഡിനുള്ളിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ഗൃഹനാഥന്റെ വീട് കത്തിനശിച്ചു. തല ചായ്ക്കാൻ ഇടമില്ലാതെ എഴുപത്തിനാലുകാരൻ തെരുവിൽ അനാഥനായി. കുഴിപ്പെട്ടി കാഞ്ഞിരത്തിങ്കൽ ദിവാകരൻ (74) താമസിച്ചിരുന്ന ഷെഡാണ് ഇന്നലെ ഉച്ചയോടെ പൂർണമായി കത്തിയമർന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്നതിനാൽ സംഭവം ഇന്നലെ വൈകുന്നേരമാണ് നാട്ടുകാർ അറിഞ്ഞത്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.

പാറത്തോട് വില്ലേജ് ഓഫിസർ ടി.എ.പ്രദീപ്, വാർഡ് മെംബർമാരായ വിജിമോൾ വിജയൻ, പി.എസ്.രമ്യമോൾ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഗൃഹനാഥന്റെ ദുരിത ജീവിതം പുറം ലോകം അറിഞ്ഞത്. വൈദ്യുതിയോ ശുചിമുറിയോ പോലുമില്ലാതെയാണ് ദിവാകരൻ തകരഷീറ്റുകൾ കമ്പികൾ കൊണ്ട് കൂട്ടിക്കെട്ടിയ ഷെഡിൽ കഴിഞ്ഞിരുന്നത്. പുറത്തേക്ക് ഇറങ്ങിയ സമയത്താണു തീപിടിത്തമുണ്ടായത്. നെടുങ്കണ്ടം പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

ഒന്നര വർഷം മുൻപാണ് ഭാര്യയും വളർത്തുമകനും ദിവാകരനെ ഉപേക്ഷിച്ചത്. വീട്ടിലെ ജോലികൾ ചെയ്തിരുന്നതു ദിവാകരനായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ ദിവകരനെ ഭാര്യയും വളർത്തുമകനും ഉപേക്ഷിച്ചു. വിവിധ ഇടങ്ങളിലായി ഉണ്ടായിരുന്ന  60 സെന്റ് സ്ഥലവും വീടും ഭാര്യയ്ക്ക് ദിവാകരൻ എഴുതി നൽകിയിരുന്നു. ദിവാകരനു സ്വന്തമായി 30 സെന്റ് സ്ഥലമുണ്ട്. വഴിസൗകര്യം പോലുമില്ലാത്ത ഇവിടെയാണ് ദിവാകരൻ ഷെഡ് നിർമിച്ചത്.

ദിവാകരന്റെ സഹോദരങ്ങളും നാട്ടുകാരും ചേർന്നാണ് അരിയും വസ്ത്രങ്ങളും മരുന്നും എത്തിച്ച് നൽകിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ദിവാകരന്റെ 30 സെന്റ് സ്ഥലത്തിന്റെ പോക്കുവരവ് നടത്തി കരമടച്ച് രേഖകൾ ലഭിച്ചത്. ഈ രേഖകളും ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് ചികിത്സ സംബന്ധമായ രേഖ എന്നിവ പൂർണമായി കത്തി നശിച്ചു. കുടുംബമായി താമസിച്ച സമയത്ത് ലഭിച്ച റേഷൻ കാർഡിലാണ് ദിവാകരന്റെ പേര് കിടക്കുന്നത്.

ഇക്കാരണത്താൽ റേഷൻ പോലും ലഭിച്ചിരുന്നില്ല. ഉണ്ടായിരുന്ന വസ്ത്രങ്ങളടക്കം കത്തി നശിച്ചതോടെ ദിവാകരന് അയൽപക്കത്തുള്ളവരാണ് ഇന്നലെ ഉടുതുണി നൽകിയത്. ക്ഷീരകർഷകനായിരുന്ന ദിവാകരന് മിൽമയിൽ നിന്നു ലഭിക്കുന്ന 1000 രൂപ പെൻഷനും ക്ഷേമ പെൻഷനായി ലഭിക്കുന്ന 600 രൂപയുമാണ് ആകെയുള്ള വരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com