ADVERTISEMENT

വണ്ണപ്പുറം ∙ സംതൃപ്തിയുടെ രുചി നിറച്ച് വിരുന്നൊരുക്കുകയാണ് സൗഹൃദം ജനകീയ ഹോട്ടൽ. പഞ്ചായത്ത്‌ ഓഫിസിനു മുൻപിൽ കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. വിശന്നെത്തുന്നവർക്ക് 20 രൂപയ്ക്ക് ചോറിന്‌ ഒപ്പം സാമ്പാർ, തോരൻ , അച്ചാർ, മുളകു വറുത്തത്, മോര്, രസം എന്നിങ്ങനെ 6 കൂട്ടം കറിയും ഇവിടെ കിട്ടും. ദിവസം നൂറോളം ആളുകളാണ് 20 രൂപയുടെ ഊണ് കഴിക്കാൻ എത്തുന്നത്. പാഴ്സലായും ഊണ്‌ നൽകുന്നുണ്ട്. ഇതിനു 5 രൂപ അധികം നൽകണം.

‘സ്പെഷൽ’ വേണമെങ്കിൽ മീൻ വറുത്തത് കിട്ടും പക്ഷേ, ഊണിന്റെ  വില 60 രൂപ ആകുമെന്ന് മാത്രം. കൂടാതെ ചിക്കൻ കറിയും ഇവിടെ കിട്ടും. പഞ്ചായത്തിലെ സിഡിഎസ് പ്രതിനിധികളായ മജീന രാജു, ഉഷ കലാധരൻ, ആൻസി തോമസ്, ലീലാമ്മ ജോസ് എന്നിവർ ചേർന്നാണ് ജനകീയ ഹോട്ടൽ നടത്തുന്നത് . കുടുംബശ്രീ മിഷനിൽ നിന്നു കിട്ടുന്ന 10 രൂപ സബ്സിഡി ഉള്ളതിനാൽ ഭക്ഷണശാല നഷ്ടമില്ലാതെ കൊണ്ടുപോകാൻ കഴിയും. കുത്തരി ചോറാണ് നൽകുന്നത്.

തൊഴിലിന് അനുസരിച്ചുള്ള ലാഭം കിട്ടാറില്ലെങ്കിലും വിശന്നെത്തുന്നവർക്കു മുൻപിൽ കുറഞ്ഞ ചെലവിൽ ഊണു വിളമ്പുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് തുടരാൻ പ്രേരണയെന്ന് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. രാവിലെ 8.15നാണ് ഹോട്ടൽ തുറക്കുന്നത്. ഓർഡർ അനുസരിച്ച് രാവിലെ ഭക്ഷണം തയാറാക്കി കൊടുക്കും. വൈകിട്ട് 5 വരെ ഹോട്ടൽ പ്രവർത്തിക്കുന്നു. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടൽ എല്ലാവർക്കും തൃപ്തികരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com