അഞ്ചുനാട്ടിലെ കർഷകർക്ക് കൗതുകക്കാഴ്ചയല്ല മയിൽ
Mail This Article
മറയൂർ ∙ പഴം – പച്ചക്കറി കൃഷിക്ക് ഭീഷണിയായി മയിൽക്കൂട്ടം. വന്യജീവികളുടെ ശല്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ അഞ്ചുനാട്ടിലെ കർഷകർ. കാട്ടാനയും കാട്ടുപോത്തും അടക്കമുള്ള മറ്റു വന്യമൃഗങ്ങൾക്കു പുറമേയാണ് ഇപ്പോൾ മയിലുകളുടെ ശല്യവും അതിരൂക്ഷമായത്. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിൽ പെരുമല, കുളിച്ചിവയൽ, പുത്തൂർ, ഗുഹനാഥപുരം, കീഴാന്തൂർ, മാശിവയൽ മേഖലയിലാണ് പച്ചക്കറി – പഴവർഗ കൃഷി വ്യാപകമായി മയിലുകൾ നശിപ്പിക്കുന്നത്. പച്ചക്കറി വിത്തുകൾ മുളച്ചു വരുമ്പോൾ തന്നെ കൊത്തിത്തിന്നുന്നതും പതിവായി.
പഴങ്ങൾ വിളവ് എത്തും മുൻപേ ഇവ തിന്നുന്നത് കർഷകർക്കു കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ കാന്തല്ലൂർ മേഖലയിൽ പ്ലം, പാഷൻ ഫ്രൂട്ട്, പീച്ച്, സ്ട്രോബറി പഴങ്ങളുടെ സീസണാണ്. ഈ പഴങ്ങൾ എല്ലാം മയിലുകൾ അകത്താക്കുന്നുണ്ട്. മറ്റു വന്യമൃഗങ്ങളെ ഒരു പരിധിവരെ സുരക്ഷാ സംവിധാനങ്ങളിലൂടെ തടയാൻ കഴിയുമെങ്കിൽ മയിലുകൾ പറന്നു കൃഷിത്തോട്ടത്തിൽ ഇറങ്ങുന്നതിനാൽ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരാകുകയാണ് കർഷകർ. കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് കാട്ടാനക്കൂട്ടം രാത്രി തോട്ടങ്ങളിൽ എത്തി കൃഷിനാശം വരുത്തുന്നുണ്ട്.
ആനകളെ നിരീക്ഷിക്കാൻ വനം വകുപ്പ് വാച്ചർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. വെട്ടുകാട്, കീഴാന്തൂർ, ശിവൻബന്തി മേഖലയിലാണ് ഇപ്പോൾ കാട്ടാനകൾ കയറിയിറങ്ങി കൃഷി നശിപ്പിക്കുന്നത്. കാട്ടാനകൾ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കൃഷിത്തോട്ടത്തിൽ തമ്പടിച്ച് കൃഷികൾ നശിപ്പിക്കുന്നത് വർഷങ്ങളായി പതിവാണ്. ഇതു തടയാൻ വനാതിർത്തിയിൽ ഒട്ടേറെ പദ്ധതികൾ വനം വകുപ്പ് നടപ്പാക്കുന്നുണ്ടെങ്കിലും സ്ഥിരമായ സുരക്ഷാസംവിധാനം ഇല്ലാത്തതിനാലാണ് കാട്ടാനകൾ കാട് വിട്ട് ഇറങ്ങുന്നത്.