ഒന്നു വീശാൻ പോലും നിവൃത്തിയില്ല; ‘ക്വാർട്ടർ’ മദ്യത്തിന് ക്ഷാമം രൂക്ഷം
Mail This Article
രാജകുമാരി ∙ ജില്ലയിലെ ബവ്റിജസ് ഔട്‌ലെറ്റുകളിൽ 180 മില്ലി ക്വാർട്ടർ മദ്യത്തിന് ക്ഷാമം രൂക്ഷം. കൂടുതൽ ആവശ്യക്കാരുള്ള ക്വാർട്ടർ മദ്യത്തിന് സംസ്ഥാനത്താകെ ക്ഷാമമുണ്ട്. സ്പിരിറ്റ് വില 55ൽ നിന്ന് 75 രൂപ വരെയെത്തിയപ്പോളാണ് മദ്യ കമ്പനികൾ വില കുറഞ്ഞ ക്വാർട്ടർ മദ്യത്തിന്റെ ഉൽപാദനം കുറച്ചത്. കൂടുതൽ വിറ്റു പോകുന്ന കുറഞ്ഞ വിലയുള്ള മദ്യത്തിന് സർക്കാർ നൽകുന്ന വില 20 % എങ്കിലും വർധിപ്പിക്കണമെന്ന് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശരാശരി 150 മുതൽ 200 രൂപ വരെ വിലയുള്ള ക്വാർട്ടർ മദ്യത്തിനാണ് ഔട്‌ലെറ്റുകളിൽ ക്ഷാമമുള്ളത്. 2 പ്രീമിയം ഔട്‍ലെറ്റുകൾ ഉൾപ്പെടെ 17 ബവ്റിജസ് ഔട്‌ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ 2 ഔട്‌ലെറ്റുകളുമാണ് ജില്ലയിലുള്ളത്. സർക്കാർ നേരിട്ട് ഉൽപാദിപ്പിക്കുന്ന ജവാൻ മദ്യത്തിനും ഇവിടങ്ങളിൽ ക്ഷാമമുണ്ട്.
കഴിഞ്ഞ ദിവസം ഒരു ലോഡ് ജവാൻ മദ്യം ജില്ലയിലെത്തിയെങ്കിലും ഔട്‌ലെറ്റുകളിൽ നിന്ന് ഇതു ദിവസങ്ങൾക്കുള്ളിൽ വിറ്റ് തീരുകയാണെന്നാണ് അധികൃതർ പറയുന്നത്. ഒരാഴ്ചയിൽ ശരാശരി 2 ലോഡ് വരെ മദ്യമാണ് ഔട്‌ലെറ്റുകളിലേക്ക് നൽകുന്നത്. ഒൗട്‌ലെറ്റ് മാനേജർമാരുടെ ആവശ്യമനുസരിച്ചാണ് ഹെഡ് ഓഫിസിൽ നിന്നു മദ്യം നൽകുന്നത്.