ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നു
Mail This Article
തൊടുപുഴ∙ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നു. മത്സ്യവിൽപന ശാലകൾ, ജൂസ് കടകൾ, ഷവർമ കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ തൊടുപുഴ മാവിൻചുവട്, മുതലക്കോടം, കരിമണ്ണൂർ എന്നിവിടങ്ങളിൽനിന്നായി 18 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. മങ്ങാട്ടുകവലയിലെ ഒരു മത്സ്യവിൽപന ശാലയ്ക്ക് ലൈസൻസ് ഹാജരാക്കാത്തതിനാൽ പിഴയോടു കൂടിയുള്ള നോട്ടിസ് നൽകി. കരിമണ്ണൂർ, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിൽ പാചകപ്പുര വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ട 3 സ്ഥാപനങ്ങൾക്കും പിഴയോടു കൂടിയുള്ള നോട്ടിസ് നൽകി. കട്ടപ്പന, നെടുങ്കണ്ടം ഭാഗത്ത് നടത്തിയ 15 പരിശോധനകളിൽ കട്ടപ്പന ഭാഗത്തുള്ള 3 തട്ടുകടകൾക്ക് നോട്ടിസ് നൽകി.
തൊടുപുഴയിലും കട്ടപ്പനയിലും ഷേക്ക് വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽനിന്ന് കാലാവധി കഴിഞ്ഞ (യൂസ് ബൈ ഡേറ്റ്) 85 ഓളം പാൽ പാക്കറ്റുകൾ നശിപ്പിച്ചു. ജില്ലയിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി കുമളി, വണ്ടിപ്പെരിയാർ, കുട്ടിക്കാനം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിൽ നടത്തിയ 62 പരിശോധനകളിൽ 11 സ്ഥാപനങ്ങൾക്ക് വിവിധ ന്യൂനതകൾക്കായി നോട്ടിസ് നൽകുകയും 7 സ്ഥാപനങ്ങൾക്ക് പിഴയോടു കൂടിയുള്ള നോട്ടിസ് നൽകുകയും ചെയ്തു. തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫിസർ എം.എൻ.ഷംസിയ, പീരുമേട് ഭക്ഷ്യസുരക്ഷാ ഓഫിസർ എസ്.പ്രശാന്ത്, ഉടുമ്പൻചോല ഭക്ഷ്യസുരക്ഷാ ഓഫിസർ ആൻമേരി ജോൺസൺ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.