മയിലിനെ കണ്ടാൽ ഭയം! കാന്തല്ലൂരിലെ ശീതകാല പച്ചക്കറി ഉപേക്ഷിക്കേണ്ട അവസ്ഥയിലെന്നു കർഷകർ
Mail This Article
മറയൂർ∙ മയിൽശല്യം രൂക്ഷമായ സാഹചര്യത്തിൽ കാന്തല്ലൂരിലെ ശീതകാല പച്ചക്കറി ഉപേക്ഷിക്കേണ്ട അവസ്ഥയിലെന്നു കർഷകർ. നിലവിൽ വെളുത്തുള്ളിയാണ് കൂടുതലും കൃഷി ചെയ്തുവരുന്നത്. രണ്ടു വർഷമായി മയിലുകൾ കൂട്ടമായി എത്തിയതോടെയാണ് കർഷകർ ദുരിതത്തിലായത്.
പാടം ഒരുക്കി കൃഷിക്ക് വിത്തിറക്കിയ ശേഷം ഒന്നോ രണ്ടോ ആഴ്ച മുളച്ചു വരുമ്പോൾ തന്നെ മയിലുകൾ കൊത്തിത്തിന്നും. കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള കൃഷികളാണ് മയിലുകൾനശിപ്പിക്കുന്നത്. വെളുത്തുള്ളിക്കൃഷി മയിലുകൾ നശിപ്പിക്കാത്തതാണ് കർഷകർക്ക് ഏക ആശ്വാസം. കൃഷിക്ക് ഭീഷണിയാകുന്ന മറ്റു വന്യമൃഗങ്ങളെ വേലികെട്ടിയും കാവലിരുന്നു മറ്റും ഒരു പരിധി വരെ തടയാൻ കഴിയും.
എന്നാൽ, മയിലുകൾ പറന്നിറങ്ങുമ്പോൾ നോക്കി നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇവയെ ഓടിച്ചാലും നിമിഷങ്ങൾക്കകം വീണ്ടും പറന്നിറങ്ങുന്നു. നല്ല വിലയുള്ള സ്ട്രോബറി കൃഷി ചുറ്റും വല കെട്ടിയാണ് സംരക്ഷിക്കുന്നത്. എന്നാൽ, ഏക്കർ കണക്കിന് കൃഷി ചെയ്യുന്ന മറ്റ് കൃഷികൾ വല കെട്ടി സംരക്ഷിക്കുക അസാധ്യമാണ്.