നിണമണിഞ്ഞ് നിരത്തുകൾ
Mail This Article
അടിമാലി ∙ കാലവർഷം ആരംഭിക്കുന്നതിനു മുൻപായി തന്നെ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ദൂരത്തിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 3 അപകടങ്ങളാണ് ദേശീയപാതയിൽ ഉണ്ടായത്. ഇതിൽ റാണിക്കല്ലിനു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാറത്തോട് കടുവാലങ്കൽ പ്രസന്നകുമാരി മരിച്ചു. 6 പേർക്കു പരുക്കേറ്റിരുന്നു. ഇതോടൊപ്പം ആറാം മൈലിന് സമീപം കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ചും അടിമാലി കാംകോ ജംക്‌ഷനിൽ കരിങ്കല്ല് കയറ്റി വന്ന ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചും അപകടം ഉണ്ടായി. മുൻ വശത്തെ ടയറിൽ തട്ടിയാണ് സ്കൂട്ടർ നിന്നത്.
യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗവുമാണ് പല അപകടങ്ങൾക്കും കാരണം. വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധന പേരിനു മാത്രമായി ചുരുങ്ങിയതാണ് അപകടങ്ങൾ പെരുകാൻ സാഹചര്യം ഒരുക്കുന്നത്. റോഡിലേക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന ഈറ്റകളും മുൾപ്പടർപ്പുകളും കാഴ്ച മറയ്ക്കുന്നതും അപകടങ്ങൾ വർധിക്കാൻ കാരണമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇരുപതിലേറെ അപകടങ്ങളാണ് മേഖലയിൽ ഉണ്ടായത്.
വാഹന പരിശോധന ശക്തമാക്കിയില്ലെങ്കിൽ കാലവർഷം ആരംഭിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം പെരുകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും ഗതാഗതത്തിനു തടസ്സമായി പാതയിലേക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന പൊന്ത വെട്ടിമാറ്റുന്നതിനും നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ഉയർന്നിട്ടുണ്ട്.