ഉപതിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിങ് 74.15%
Mail This Article
തൊടുപുഴ ∙ ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ പോളിങ് 74.15%. ഉടുമ്പന്നൂർ പഞ്ചായത്തിലെ വാർഡ് 12 വെള്ളന്താനം (81.80%), അയ്യപ്പൻകോവിൽ പഞ്ചായത്തിലെ വാർഡ് 4 ചേമ്പളം (75.25%), ഇടമലക്കുടി പഞ്ചായത്തിലെ വാർഡ് 11-ആണ്ടവൻകുടി (65.41%) എന്നിവിടങ്ങളിൽ വോട്ടെടുപ്പു നടന്നു.
ഉടുമ്പന്നൂർ -പുരുഷൻ, സ്ത്രീ (525, 527), അയ്യപ്പൻകോവിൽ - പുരുഷൻ, സ്ത്രീ (376, 384), ഇടമലക്കുടി- പുരുഷൻ, സ്ത്രീ (57, 47) എന്നിങ്ങനെയാണ് പോളിങ് കണക്ക്.ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ആണ്ടവൻകുടിയിൽ 159 വോട്ടർമാരാണുള്ളത്. ഇതിൽ 104 പേരാണ് വോട്ട് ചെയ്യാനെത്തിയത്. ദേവികുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ.മുരുകനായിരുന്നു റിട്ടേണിങ് ഓഫിസർ. വോട്ടെണ്ണൽ ഇന്നു പത്തിനു ദേവികുളം ബ്ലോക്ക്‌പഞ്ചായത്ത് ഓഫിസിൽ നടക്കും. കോൺഗ്രസിനാണ് നിലവിൽ പഞ്ചായത്ത് ഭരണം.
ഉടുമ്പന്നൂർ പഞ്ചായത്ത് 12–ാം വാർഡായ വെള്ളാന്താനത്ത് 1286 വോട്ടർമാരിൽ 1052 പേർ വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണൽ ഇന്നു രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. മിനി ബെന്നി (യുഡിഎഫ്), ജിൻസി സാജൻ (എൽഡിഎഫ്), ഷൈനി സുരേഷ് (ബിജെപി) എന്നിവരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. കോൺഗ്രസ് പ്രതിനിധിയായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് ജോലി ലഭിച്ചതിനെ തുടർന്ന് മെംബർ സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. ഇവിടെ ആരു ജയിച്ചാലും പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചേമ്പളം വാർഡിൽ ആകെയുള്ള 1010 വോട്ടർമാരിൽ 760 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. അതിൽ 376 പേർ പുരുഷൻമാരും 384 പേർ സ്ത്രീകളുമാണ്. മേരികുളം സെന്റ് മേരീസ് സ്‌കൂളിൽ 2 ബൂത്തുകളാണ് ക്രമീകരിച്ചിരുന്നത്.സിപിഐ പ്രതിനിധിയായിരുന്ന പഞ്ചായത്തംഗം മിനി നന്ദകുമാർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിൽ നിന്ന് സുനിത ബിജുവും എൽഡിഎഫിൽ നിന്ന് ഷൈമോൾ രാജനും എൻഡിഎയിൽ നിന്ന് സി.എച്ച്.ആശമോളുമാണ് മത്സരിച്ചത്. ഇന്ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും.കഴിഞ്ഞ തവണ 198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഈ വാർഡിൽ ജയിച്ചത്. പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. നിലവിൽ ഭൂരിപക്ഷം ഉള്ളതിനാൽ തിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല.