അടിമാലി ∙ കല്ലാർകുട്ടി പുതിയ പാലത്തിന്റെ സംരക്ഷണഭിത്തി നിർമാണത്തിന് കല്ലുമായി വന്ന ലോറി മറിഞ്ഞു. ഡ്രൈവറും സഹായിയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ ആണ് അപകടം നിർമാണ ജോലികൾ നടക്കുന്നിടത്ത് കല്ല് ഇറക്കുന്നതിനുള്ള ശ്രമത്തിനിടെ വാഹനത്തിന്റെ ടയറുകൾ ചെളിയിൽ താഴ്ന്നതാണ് അപകടത്തിന് കാരണമായത്.
സംരക്ഷണ ഭിത്തി നിർമാണത്തിനായി റോഡിൽ നിന്ന് 15 മീറ്ററോളം താഴ്ത്തി മണ്ണ് നീക്കം ചെയ്തിരുന്നു. കനത്ത മഴയിൽ ഇവിടം ചെളിക്കുണ്ടായി മാറിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ റോഡിലൂടെയുള്ള വാഹന ഗതാഗതവും കാൽനട യാത്രയും ദുരിതമായി മാറിയിട്ടുണ്ട്. 5 വർഷം മുൻപാണ് വെള്ളത്തൂവൽ - കൊന്നത്തടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മുതിരപ്പുഴ ആറിന് കുറുകെ കല്ലാർകുട്ടിക്കു സമീപം പാലം നിർമിച്ചത്.
പണികൾ പൂർത്തീകരിച്ച് 6 മാസം തികയുന്നതിനു മുൻപ് സംരക്ഷണ ഭിത്തി തകർന്നു. നിർമാണത്തിലെ അപാകതയാണ് സംരക്ഷണ ഭിത്തി തകരാൻ കാരണമായത്. തുടർന്നാണ് അടുത്ത നാളിൽ ആണ് വീണ്ടും സംരക്ഷണ ഭിത്തി നിർമാണത്തിന് നടപടി സ്വീകരിച്ചത്. എന്നാൽ പണികൾക്ക് ഒച്ചിന്റെ വേഗം മാത്രമാണുള്ളത്. ഇത്തരം സാഹചര്യത്തിൽ കാലവർഷം ആരംഭിക്കുന്നതോടെ ഇതു വഴിയുള്ള ഗതാഗതം ദുരിതമാകാൻ സാഹചര്യമൊരുക്കും എന്നാണു വിലയിരുത്തപ്പെടുന്നത്.