അപകട ശബ്ദം കേട്ടെത്തി തൊഴിലാളികൾ, പരുക്കേറ്റവരെ ചുമന്ന് റോഡിലെത്തിച്ചു; ചായക്കട നടത്തുന്ന വാനിൽ ഷാജിയുടെ രക്ഷാപ്രവർത്തനം
Mail This Article
മൂന്നാർ ∙ ദേവികുളം ഗ്യാപ് റോഡിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടത് കനത്ത കോടമഞ്ഞ് കാഴ്ച മറച്ചതു മൂലം. ഗ്യാപ് റോഡിൽ കോടമഞ്ഞ് പതിവ് കാഴ്ചയാണെങ്കിലും രണ്ടാഴ്ചയായി റോഡ് മുഴുവൻ സമയവും കോടമഞ്ഞിൽ മുങ്ങിക്കിടക്കുകയാണ്. കട്ടിയേറിയ മഞ്ഞിൽ തൊട്ടടുത്തു നിൽക്കുന്നവരെ പോലും പലപ്പോഴും കാണാൻ കഴിയില്ല. രാവിലെയും വൈകിട്ടുമാണ് കോട കൂടുതൽ. ഇന്നലെ രാവിലെ ഡ്രൈവർമാരുടെ കാഴ്ച പൂർണമായി മറയ്ക്കുന്ന വിധത്തിലാണ് കോടമഞ്ഞ് താഴ്ന്നിറങ്ങിയത്.
ഒരുവശം ചെങ്കുത്തായ പാറക്കെട്ടും മറുവശം അഗാധമായ കൊക്കയുമാണ് ഈ ഭാഗത്ത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടിയെങ്കിലും ടാറിങ് ജോലികൾ പൂർത്തിയായിട്ടില്ല. റോഡിന്റെ വശങ്ങളിൽ അതിർത്തി വരകളോ ക്രാഷ് ബാരിയറുകളോ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. ദേശീയപാതയിൽ മൂന്നാർ - പള്ളിവാസൽ റൂട്ടിലും കോടമഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്.
നസറുദ്ദീനെ കണ്ടെത്തി രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന
അപകടത്തിൽപെട്ട വാഹനം പലതവണ തലകീഴായി മറിഞ്ഞതിനിടെ വാഹനത്തിലുണ്ടായിരുന്ന നസറുദ്ദീൻ പുറത്ത് പാറക്കൂട്ടത്തിലേക്ക് തെറിച്ചുവീണു. വാഹനം കിടന്ന ഭാഗത്തു നിന്ന് പരുക്കേറ്റവരെയെല്ലാം മുകളിൽ ഗ്യാപ് റോഡിൽ എത്തിച്ചപ്പോഴാണ് ഒരാളെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് സ്റ്റേഷൻ ഓഫിസർ ബെൽവിൻ ഡേവീസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന നാട്ടുകാരുടെ കൂടി
സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് 2 റോഡുകൾക്കും ഇടയിലെ കുറ്റിക്കാട്ടിൽ നസറുദ്ദീനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ കയറ്റിയ ആംബുലൻസ് ബ്രേക്ക്ഡൗൺ ആയതിനെ തുടർന്ന് വഴിയോര കച്ചവടക്കാരൻ ഷാജിയുടെ വാനിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആംബുലൻസ് പണിമുടക്കിയപ്പോൾ രക്ഷകനായി ഷാജി
ദേവികുളം ഗ്യാപ് റോഡിലുണ്ടായ അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ദേവികുളത്ത് നിന്നെത്തിയ 108 ആംബുലൻസ് പണിമുടക്കിയപ്പോൾ രക്ഷകനായി എത്തിയത് ഗ്യാപ് റോഡിൽ പാതയോരത്ത് വാനിൽ ചായക്കച്ചവടം നടത്തുന്ന വി.പി.ഷാജിയും അദ്ദേഹത്തിന്റെ വാനും. ബൈസൺവാലി മുട്ടുകാട് സ്വദേശിയായ വല്ലനാട്ട് വി.പി.ഷാജി തന്റെ വാനിൽ രാവിലെ ഗ്യാപ് റോഡിലേക്ക് വരുന്നതിനിടെയാണ് അപകടം ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ഇദ്ദേഹവും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
ഇതിനിടെ ദേവികുളത്ത് നിന്ന് 108 ആംബുലൻസും എത്തി. പരുക്കേറ്റവരെ ഇതിൽ കയറ്റിയെങ്കിലും വാഹനം ബ്രേക്‌ഡൗൺ ആയതിനെ തുടർന്ന് യാത്ര തുടരാനായില്ല. ഈ സമയത്ത് ഷാജി തന്റെ വാനിൽ ഉണ്ടായിരുന്ന ചായക്കട സാധനങ്ങളും വിൽപനയ്ക്ക് കൊണ്ടുവന്ന പഴവർഗങ്ങളും റോഡിൽ തള്ളിയ ശേഷം സീറ്റുകൾ നീക്കം ചെയ്ത് പരുക്കേറ്റവരെ കിടത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇവർ രക്ഷകർ
സൂര്യനെല്ലിയിൽ നിന്ന് പുലർച്ചെ വാഹനങ്ങളിൽ ഗ്യാപ് റോഡ് ഭാഗത്തുള്ള ഏലത്തോട്ടങ്ങളിൽ പണിക്കെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് അപകട സ്ഥലത്ത് ആദ്യം എത്തിയത്. പണിക്കിറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. കനത്ത മൂടൽമഞ്ഞ് മൂലം ഒന്നും കാണാനായില്ലെങ്കിലും ശബ്ദം കേട്ട ഭാഗത്തേക്ക് ഇവർ ഓടിയെത്തി.
പരുക്കേറ്റ് കിടന്നവരെ കണ്ടതോടെ ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എല്ലാവരെയും ചുമന്ന് റോഡിൽ എത്തിച്ച ശേഷം തൊഴിലാളികൾ വന്ന ജീപ്പുകളിൽ തന്നെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ എത്തിച്ചു. പരുക്കേറ്റവരിൽ നിന്ന് ഒഴുകിയ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ആശുപത്രിയിൽ എത്തിയ ഈ തൊഴിലാളികളിൽ പലരും.