വീട്ടിൽ കിടക്കാൻ നിവൃത്തിയില്ല; കിടപ്പുസമരവുമായി ലക്ഷ്മിയമ്മ
Mail This Article
തൊടുപുഴ∙ വീട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കി തരണമെന്ന ആവശ്യവുമായി നഗരസഭാ ഓഫിസിനു മുന്നിൽ കിടപ്പുസമരവുമായെത്തി വയോധിക. ഒടുവിൽ അനുനയിപ്പിച്ച് അധികൃതർ മടക്കി. നഗരസഭാധ്യക്ഷനും തഹസിൽദാരും സ്ഥലം സന്ദർശിച്ചു നടപടികൾക്ക് നിർദേശം നൽകി. മുതലിയാർമഠം കുറുമ്പലത്ത് ലക്ഷ്മിയമ്മയാണ് (82) നീതി തേടി കിടപ്പുസമരത്തിനെത്തിയത്. ഓട നിറഞ്ഞുണ്ടാകുന്ന വെള്ളക്കെട്ട് മൂലം വീട്ടിൽ കിടക്കാനോ പ്രാഥമിക ആവശ്യങ്ങൾ നടത്താനോ കഴിയാത്ത സാഹചര്യമായിരുന്നു.
നഗരസഭ, കലക്ടർ, മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ തുടങ്ങിയവർക്കു പരാതി നൽകിയിട്ട് ഫലമില്ലാത്ത സാഹചര്യത്തിലാണ് സമരത്തിന് എത്തിയതെന്ന് ഇവർ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നു ചെയർമാൻ ഉറപ്പു നൽകി നഗരസഭാ വാഹനത്തിൽ ഇവരെ വീട്ടിൽ എത്തിച്ചു. കാൽനൂറ്റാണ്ടോളമായി ഇവർ താമസിക്കുന്ന വീട്ടിൽ ഒരു വർഷത്തിലേറെയായി വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയിട്ട്. കാലങ്ങളായി വെള്ളം ഒഴുകിയിരുന്ന സ്ഥലം സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തിയതാണ് വീട്ടിലെ വെള്ളക്കെട്ടിന് കാരണമായത്.
സ്ഥലം സന്ദർശിച്ച നഗരസഭാധ്യക്ഷനും തഹസിൽദാരും വെള്ളമൊഴുകി പോകാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സ്വകാര്യ വ്യക്തിക്കു നിർദേശം നൽകി. ഇന്ന് ഒരു മണിക്കുള്ളിൽ സ്വന്തം ചെലവിൽ വെള്ളമൊഴുകാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ വേണ്ട നടപടി സ്വീകരിച്ച് നഷ്ടം ഈടാക്കുമെന്നും നഗരസഭാധ്യക്ഷൻ സനീഷ് ജോർജ് അറിയിച്ചു. അനുമതി വാങ്ങിയാണ് മണ്ണിട്ടതെങ്കിലും നീരൊഴുക്ക് തടസ്സപ്പെടുത്തിയാൽ അനുമതി റദ്ദാക്കി പൂർവ സ്ഥിതിയിലാക്കേണ്ടി വരുമെന്നു തഹസിൽദാരും സ്ഥലം ഉടമയെ അറിയിച്ചു.