കല്ലാർ ഡാമിലെ മണ്ണും ചെളിയും നീക്കാൻ നടപടി തുടങ്ങി
Mail This Article
നെടുങ്കണ്ടം ∙ മണ്ണും ചെളിയും നീക്കി സംഭരണ ശേഷി വർധിപ്പിക്കാൻ കല്ലാർ ഡാമിന്റെ ഒരു ഷട്ടർ 20 സെന്റിമീറ്റർ തുറന്നു. ഡാമിന്റെ സംഭരണ ശേഷിയുടെ 50 ശതമാനത്തോളം കുറയാൻ കാരണമായ മണ്ണും ചെളിയും ഒഴുക്കിക്കളയാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഷട്ടറുകളുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം നടത്തുന്ന പരീക്ഷണമാണ് കല്ലാർ ഡാമിൽ നടക്കുന്നത്.
വാഴത്തോപ്പ് ഡാം സേഫ്റ്റി സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കല്ലാർ ഡാമിൽ 2 പ്രളയകാലത്തിന് ശേഷം 6 മണിക്കൂർ തുടർച്ചയായ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്താൽ ഡാം നിറയും. കഴിഞ്ഞ തവണ അപ്രതീക്ഷിത മഴയിൽ ഡാം കവിഞ്ഞൊഴുകി. ഡാം നിറയുന്ന സമയത്ത് കല്ലാർ ഡാം മുതൽ തൂക്കുപാലം വരെ കല്ലാർ പുഴയുടെ തീരത്തും കൈത്തോടുകളുടെ അരികിലുമുള്ള വീടുകളിൽ വെള്ളം കയറിയിരുന്നു.
വീടുകൾക്കും സ്ഥലങ്ങൾക്കും നാശനഷ്ടം നേരിട്ടപ്പോൾ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായി. പരാതികൾ വ്യാപകമായതോടെ കെഎസ്ഇബി നടത്തിയ പഠനത്തിൽ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞതായും മണലും എക്കലും ഡാം ഷട്ടറിനോടു ചേർന്നുള്ളതായും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഡാം സേഫ്റ്റി വിഭാഗം സംഭരണശേഷി ഉയർത്താൻ അടിയന്തര നടപടി ആരംഭിച്ചത്.