ADVERTISEMENT

ചെറുതോണി ∙ മഹാപ്രളയത്തിൽ കേടുപാടു സംഭവിച്ച ചെറുതോണി പഴയ പാലത്തിനു പകരം നിർമിക്കുന്ന പുതുപാലം നിലം തൊടാനൊരുങ്ങുന്നു. പാലത്തിന്റെ സ്പാനുകളുടെ ജോലി അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് ഇരു കരകളിലേക്കും ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചത്. ആകെയുള്ള മൂന്നു സ്പാനുകളിൽ ആദ്യത്തേതിന്റെ പണികൾ പൂർത്തിയായി. രണ്ടാമത്തെ സ്പാനിൽ ബീമുകൾ (പ്രീ സ്ട്രെസ്ഡ് ഗർഡറുകൾ) സ്ഥാപിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്.

അടുത്ത ആഴ്ച മുതൽ മൂന്നാമത്തെ സ്പാനിലും ബീമുകൾ സ്ഥാപിച്ചു തുടങ്ങും. ഓരോ സ്പാനിലും 6 എണ്ണം വീതം ആകെ 18 ബീമുകളാണ് വേണ്ടി വരിക. ജൂലൈ ആദ്യവാരത്തോടെ സാപാനുകൾ പൂർത്തിയാകുമെന്നു ദേശീയപാത വിഭാഗം അധികൃതർ പറഞ്ഞു. സ്പാനുകളുടെ ജോലി പുരോഗമിക്കുന്നതിനൊപ്പം പാലത്തിന്റെ ഇരുകരകളും ബലപ്പെടുത്തുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. കട്ടപ്പന റോഡിൽ പാലം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തു സമ്മർദം ലഘൂകരിക്കുന്നതിന് ബലപ്പെടുത്തുന്നതിനുള്ള ജോലികൾ പൂർത്തിയായി.

ഇനി ഇവിടെ മണ്ണിട്ടു നികത്തുന്ന ജോലികളാണു ബാക്കി. 2022 മാർച്ചിൽ നിർമാണം പൂർത്തിയാക്കി കൈമാറാമെന്ന വ്യവസ്ഥയിൽ ഒരു വർഷം മുൻപ് പണി തുടങ്ങിയ പാലത്തിന്റെ 70% ശതമാനം ജോലികൾ ഇതുവരെ പൂർത്തിയായെന്ന് അധികൃതർ പറഞ്ഞു. കോവിഡിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിരന്തരം തടസ്സപ്പെട്ടതോടെ കരാറുകാർക്കു ദേശീയപാത വിഭാഗം 6 മാസം കൂടി സമയം നീട്ടി നൽകിയിരുന്നു. പുതിയ സമയക്രമം അനുസരിച്ച് സെപ്റ്റംബറിൽ നിർമാണം പൂർത്തിയാക്കി പാലം കൈമാറണം.

40 മീറ്റർ നീളമുള്ള പാലത്തിനു 18 മീറ്ററാണ് ആകെ വീതി. ഇതിൽ 13 മീറ്റർ വീതിയിൽ മൂന്നുവരിപ്പാതയാണ് ഉണ്ടാകുക. ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാത ഉണ്ടാകും. 18 അടി ഉയരത്തിലാണ് പാലത്തിന്റെ നിർമാണം. ചെറുതോണി ടൗണിൽ അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള പണികളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി പാലത്തിനോടു ചേർന്നുള്ള ഐഎൻടിയുസി ഓഫിസിന്റെ മുൻഭാഗം പൊളിച്ചു മാറ്റി.

ഇവിടെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാലു കടമുറികൾ മാറ്റിക്കൊടുക്കാൻ ദേശീയപാത അധികൃതർ നിർദേശിച്ചിട്ടുണ്ട്. പാലം കഴിഞ്ഞുള്ള അപ്രോച്ച് റോഡിനു ഇരുഭാഗവും ഭിത്തി കെട്ടി മണ്ണു നിറച്ച് ഉയരം കൂട്ടാനാണു പദ്ധതി. പഴയപാലം നിലനിർത്തുമ്പോൾ അടിമാലി റോഡിൽ നിന്നുള്ള അപ്രോച്ച് റോഡ് വഴി ഗാന്ധിനഗർ കോളനിയിലേക്കു പോകാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com