സ്കൂൾ വിപണി സജീവം, വ്യാപാരികൾക്ക് പ്രതീക്ഷ; വിലക്കയറ്റം രൂക്ഷം, രക്ഷിതാക്കൾക്ക് ആശങ്ക
Mail This Article
∙സ്കൂൾ വിപണി സജീവമായതോടെ വ്യാപാരികൾക്ക് പ്രതീക്ഷ ∙വിലക്കയറ്റം രൂക്ഷമായതിനാൽ രക്ഷിതാക്കൾക്ക് ആശങ്ക
തൊടുപുഴ∙ പുതിയ അധ്യയനവർഷം അടുത്തെത്തിയതോടെ വലിയ പ്രതീക്ഷയിലാണ് വ്യാപാരികൾ. രണ്ടുവർഷം കോവിഡ് വരുത്തിയ ക്ഷീണം ഇക്കുറി കുറച്ചെങ്കിലും തീർക്കാമെന്നാണു കണക്കുകൂട്ടൽ. അതേസമയം, വിലക്കയറ്റം സ്കൂൾ വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. മക്കളെ സ്കൂളിലേക്കു പറഞ്ഞയയ്ക്കാൻ രക്ഷിതാക്കൾക്ക് ഇത്തവണ ചെലവേറും. എങ്കിലും, കുഞ്ഞുങ്ങളുടെ കാര്യത്തിൽ കുറവു വരുത്താൻ ആരും ഒരുക്കമല്ല എന്നതിനാൽ സ്കൂൾ വിപണി ഉണർന്നു തുടങ്ങി.
പ്രതീക്ഷാ ഭാരവുമായി സ്കൂൾ ബാഗുകൾ
സ്‌കൂൾ തുറക്കുമ്പോൾ വ്യാപാരികളുടെ പ്രതീക്ഷ മുഴുവൻ സ്‌കൂൾ ബാഗുകളിലും കുടകളിലുമാണ്. ബാഗ്, കുട വിപണിയിൽ വൻകിട ബ്രാൻഡുകൾ തമ്മിലാണു മത്സരം. ബ്രാൻഡഡ് ഉൽപന്നങ്ങൾക്കു വില കൂടുതലാണെങ്കിലും ഗുണമേന്മയും സൗജന്യങ്ങളും ഗ്യാരന്റി ഓഫറുകളുമെല്ലാം ഉപഭോക്‌താക്കളെ ആകർഷിക്കുന്നു. വർണക്കുടകളും സൂപ്പർഹീറോകളുടെയും കാർട്ടൂൺ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകളുമെല്ലാം കടകളിൽ നിരന്നുകഴിഞ്ഞു.
കുടകൾക്കും ബാഗിനും കഴിഞ്ഞ വർഷത്തെക്കാൾ 10 മുതൽ 15 % വരെ വിലവർധന ഉണ്ടായിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു. 350 മുതൽ 1600 രൂപ വരെയാണു ബാഗുകൾക്കു വില. മഴക്കാലമായതിനാൽ റെയിൻ കോട്ടുകൾക്കും ആവശ്യക്കാർ കൂടുതലുണ്ടാകും. 200 രൂപ മുതൽ കുട്ടികളുടെ റെയിൻകോട്ടുകൾ ലഭ്യമാണ്.
സർവത്ര വിലക്കയറ്റം
നോട്ടുബുക്ക്, ബോക്‌സ്, പൗച്ച്, പേന, പെൻസിൽ, ബ്രൗൺ പേപ്പർ എന്നിവയെല്ലാം സ്കൂൾ വിപണിയിൽ എത്തിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസർ എന്നിവയും വ്യാപാരികൾ പ്രത്യേകം കരുതിയിട്ടുണ്ട്. നോട്ട്ബുക്കിന് 30 മുതൽ 70 വരെ വിലയുണ്ട്. കഴിഞ്ഞതവണ 45 രൂപയ്ക്കു വിറ്റ കോളജ് നോട്ടുബുക്കിന് ഇത്തവണ 50 രൂപയാണു വില. മറ്റു ബുക്കുകളുടെ വിലയും സമാനമായി വർധിച്ചു.
പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ് തുടങ്ങി സകലതിനും വില കൂടി. 5 രൂപയുടെ പേന ആറു രൂപയിലെത്തി. പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പർ റോളിന് ശരാശരി 60–100 രൂപയാണു വില. കുട്ടികളെ സ്കൂളിലേക്കു പറഞ്ഞയക്കുമ്പോഴേക്കും മാതാപിതാക്കൾ ശരിക്കും വിയർക്കുമെന്നർഥം. ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്കളെ വിലക്കയറ്റം സാരമായി ബാധിക്കും.
വിപണിയിൽ ആശങ്കകളും
വിപണിയിൽ ഇത്തവണ പതിവ് ആവേശം കുറവാണെന്ന അഭിപ്രായമാണ് വ്യാപാരികൾക്ക്. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്നു കരകയറുന്നതിനുള്ള കാലതാമസവും ശക്തമായ മഴയുമാണ് ഈ തണുപ്പൻ പ്രതികരണത്തിന് കാരണമെന്നാണു കരുതുന്നത്. അടുത്തയാഴ്ചയോടെ വിപണി തിരക്കിന്റെ പിടിയിലാകുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ.