ADVERTISEMENT

മലയോളം വിലകൂട്ടി ഇത്തിരി കുറച്ചതിന്റെ പ്രതിഷേധം ഒരു കൂട്ടർക്ക്. കുറച്ചെങ്കിലും കുറഞ്ഞല്ലോ എന്ന് ആശ്വാസപ്പെടുന്നു ചിലർ. ഇന്ധനവില കുറഞ്ഞതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് പൊതുസമൂഹത്തിൽ.

തൊടുപുഴ∙ ഇന്ധനവില കുറച്ചതിൽ സമ്മിശ്ര പ്രതികരണമുണ്ടെങ്കിലും വിലക്കയറ്റത്തിൽ നടുങ്ങിയിരിക്കുന്ന സാധാരണക്കാരൻ ഒരു രൂപ കുറഞ്ഞാൽ അതും ആശ്വാസമെന്ന അവസ്ഥയിലാണ്. പച്ചക്കറിക്കും പലവ്യ‍ഞ്ജനങ്ങൾക്കും വില കുതിച്ചു കയറുന്നതിനൊപ്പം വാഹനയാത്രയ്ക്കും ചെലവേറിയതോടെ കുടുംബ ബജറ്റിൽ വെട്ടിച്ചുരുക്കലുകൾ വേണ്ടിവരുമെന്നാണ് ഇടത്തരക്കാരുടെ അഭിപ്രായം. പാചക വാതകവിലയും ഇന്ധന വിലയും അടുത്തൊന്നും കുറയുമെന്ന പ്രതീക്ഷയില്ലാത്തതിനാൽ ഇനിയും വില കുതിച്ചുയരരുതെന്ന ആഗ്രഹം മാത്രമാണ് ജനങ്ങൾക്ക്.

''ഇന്ധന വിലയിലെ കുറവ് നേരിയ ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. വാഹനം ഓടി കിട്ടുന്ന തുകയിൽ നല്ലൊരു ശതമാനവും ഇപ്പോൾ ഇന്ധനത്തിനായി ചെലവഴിക്കുകയാണ്. മിച്ചം പിടിക്കാൻ കാര്യമായി ഒന്നും ലഭിക്കാത്തതാണ് അവസ്ഥ. വില ഇനിയും കുറയ്ക്കാ‍ൻ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തയാറാവണം. - ബിനോയി വർഗീസ്, ഓട്ടോറിക്ഷ ‍ഡ്രൈവർ, ഏലപ്പാറ.

''ഇന്ധനവിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനയ്ക്കുശേഷമാണ് ഇപ്പോൾ അൽപം വില കുറയുന്നത്. ഇത് താൽക്കാലിക ആശ്വാസം മാത്രമാണ്. ഇന്ധനവില വർധന മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന‌ു.  കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ഇനിയും കരകയറാൻ കഴിഞ്ഞിട്ടില്ല. സർക്കാർ വിചാരിച്ചാൽ ഇനിയും ഇന്ധനത്തിന് വില കുറയ്ക്കാൻ സാധിക്കും. അങ്ങനെയാണെങ്കിൽ, ജനങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ നിന്നു വലിയ ആശ്വാസം കിട്ടുമെന്നതിൽ തർക്കമില്ല. - രജനീഷ് സഹദേവൻ,തേക്കടി.

''പെട്രോൾ, ഡീസൽ വില നേരിയ തോതിൽ കുറയ്ക്കാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി അൽപം ആശ്വാസം പകരുന്നതാണ്. ഇക്കാര്യത്തിൽ കേന്ദ്രം കാണിച്ച മാതൃക സംസ്ഥാന സർക്കാരും പിന്തുർടന്നാൽ ഗുണഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം ലഭിക്കും. - എം.പി. ബിജു, ഓട്ടോ തൊഴിലാളി, അടിമാലി

''തുടർച്ചയായി വില വർധിപ്പിച്ച ശേഷമാണെങ്കിലും ഇപ്പോൾ ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം തയാറായത് വിലവർധന ഒരു പരിധിവരെ പിടിച്ചുനിർത്താൻ സഹായിക്കും. അടുത്ത കാലത്തുണ്ടായ ഇന്ധന വിലവർധന വച്ചു നോക്കുമ്പോൾ തുച്ഛമായ കുറവാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. ആനുപാതികമായി സംസ്ഥാന സർക്കാർ കൂടി നികുതി കുറയ്ക്കാൻ തയാറായാൽ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങൾക്കും വ്യാപാര മേഖലയ്ക്കും ഗുണമാവും. - ആർ. രാമരാജ്, സെക്രട്ടറി ഹൈറേഞ്ച് മർച്ചന്റ്സ് അസോസിയേഷൻ, മൂന്നാർ

''ഇന്ധന വില കുറച്ചത് ആശ്വാസം. സംസ്ഥാന സർക്കാരും നികുതി കുറച്ചാൽ പൊതുവേ അത്യാവശ്യ സാധനങ്ങൾക്ക് വില കുറയാൻ സാധ്യതയുണ്ട്. - മണി മറയൂർ, ചെറുകിട വ്യാപാരി, 

''ഇന്ധന വിലയിൽ വരുത്തിയ നേരിയ കുറവ് ഇപ്പോഴുണ്ടാകുന്ന വിലക്കയറ്റം ഇല്ലാതാക്കുമെന്ന പ്രതീക്ഷയൊന്നുമില്ല. തുടർച്ചയായി യാത്ര ചെയ്യുന്നവർക്ക് ഇപ്പോൾ ചെറിയൊരു ആശ്വാസം കിട്ടുമെന്നു മാത്രമാണ് ഇതു കൊണ്ടുണ്ടായ ഗുണം.  വിലക്കയറ്റം പിടിച്ചു നിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ ഇന്ധന വില ഇനിയും കുറയണം. - സന്തോഷ് സി. ഏബ്രഹാം, തടിയമ്പാട്.

''പെട്രോൾ, ഡീസൽ വില നാലിരട്ടി വില കൂട്ടിയിട്ട് അതിൽ ഒരു ഭാഗം കുറച്ചാൽ ആശ്വാസമായെന്ന് എങ്ങനെ പറയും?. കേന്ദ്ര, കേരള സർക്കാരുകളുടെ നാടകം സാധാരണക്കാരായ ജനങ്ങളെയാണ്  ബാധിക്കുന്നത്. - ജോസ്കോ വർഗീസ്, തൂക്കുപാലം.

''വിലക്കയറ്റത്താൽ ജനം പൊറുതിമുട്ടുന്ന സമയത്ത് ഇന്ധനവില ഇത്രയെങ്കിലും കുറച്ചല്ലോ എന്നതു ആശ്വാസമാണ്. ഘട്ടംഘട്ടമായി ഇന്ധനവില വീണ്ടും കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകണമെന്നാണ് അഭ്യർഥന.- ജിന്റോ ജോർജ്, ബേക്കറി മാനേജർ, മുട്ടം

''ഇന്ധന വില മുൻപ് വലിയതോതിൽ വർധിപ്പിച്ചിട്ടാണെങ്കിലും 10 രൂപയോളം കുറച്ചത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.  കേരള സർക്കാർ കൂടി നികുതി കുറച്ചാൽ സാധാരണക്കാർക്ക് കുറച്ചുകൂടി ആശ്വാസകരമാകുന്ന നടപടിയാകും. ഇന്ധന വില ഉയരുമ്പോൾ ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുടെ വില വർധിക്കാറുണ്ടെങ്കിലും വില കുറയുമ്പോൾ അത് കുറയ്ക്കാത്തത് ഖേദകരമാണ്. - ജോസൻ കെ.ജോസ്, കട്ടപ്പന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com