ADVERTISEMENT

രാജകുമാരി∙ ചിന്നക്കനാൽ വേണാടിൽ സിപിഐ ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വീട് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ആക്രമിച്ചതായി പരാതി. വേണാട് പവിഴത്തിൽ ശരണിന്റെ വീടിനു നേരെ സിപിഎം ബൈസൺവാലി ലോക്കൽ കമ്മിറ്റിയംഗം ഗുരുമുരുകന്റെ (35) നേതൃത്വത്തിൽ ആറ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. വീടിന്റെ ജനൽ ചില്ലുകളും വാതിലും കല്ലു കൊണ്ട് എറിഞ്ഞു തകർത്തു.

വീടിനോടു ചേർന്നുള്ള പലചരക്കു കടയിലും കല്ലേറിൽ നാശനഷ്ടമുണ്ടായെന്ന് ശരൺ പറയുന്നു.ശരണും ഭാര്യ ഗായത്രി, ഒന്നര വയസ്സുള്ള മകൻ എന്നിവരും 58 വയസ്സുള്ള പിതാവ് ചക്കരയുമാണ് ഇൗ സമയം വീട്ടിലുണ്ടായിരുന്നത്. ഭയന്ന് നിലവിളിച്ച മകനെയും കൊണ്ട് ഭാര്യ അടുക്കളയിലെ സ്ലാബിനു താഴെ കയറിയിരുന്നാണ് കല്ലേറിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ശരൺ പറയുന്നു.

ജനലിനകത്തു കൂടി കല്ല് പതിച്ച് ശരണിനു പരുക്കേറ്റു. അക്രമി സംഘം പുറത്തുള്ളപ്പോൾ തന്നെ ഇവർ ശാന്തൻപാറ പൊലീസിനെ വിവരമറിയിച്ചു. എന്നാൽ പൊലീസ് എത്തും മുൻപ് സംഘം കടന്നു. പൊലീസ് എത്തിയ ശേഷം നാട്ടുകാരിൽ ഒരാളുടെ വാഹനത്തിൽ ശരൺ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പോയി. സംഭവത്തിൽ ശരണിന്റെ വീടിന് 15,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിലുള്ളത്.

പ്രതികൾക്ക് തങ്ങളുടെ ബന്ധു മാരിപ്പാണ്ടിയോടുള്ള മുൻ വൈരാഗ്യമാണ് വീട് ആക്രമിക്കാൻ കാരണമെന്ന് ശരൺ പറയുന്നു. ഇവർ തമ്മിൽ തമിഴ്നാട്ടിലും പ്രശ്നങ്ങളുണ്ടായെന്നും ഇതു സംബന്ധിച്ച് അവിടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശാന്തൻപാറ പൊലീസ് അറിയിച്ചു. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

സിപിഎമ്മിനെ ഭയന്ന് നടപടി വൈകുന്നു: സിപിഐ

ശരണിന്റെ വീടാക്രമിച്ച ഗുരുമുരുകൻ മുൻപ് സിപിഐ പ്രവർത്തകനായിരുന്ന വേലുച്ചാമിയെ വാക്കത്തി കൊണ്ട് വെട്ടിയ കേസിലെ പ്രതിയാണെന്ന് സിപിഐ ചിന്നക്കനാൽ ലോക്കൽ സെക്രട്ടറി ജി.എൻ.മാരിയപ്പൻ പറഞ്ഞു.

വേലുച്ചാമി പിന്നീട് സിപിഎമ്മിലേക്ക് പോയി. സിപിഎമ്മിനെ ഭയന്ന് ഗുരുമുരുകൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നടപടികൾ വൈകുകയാണെന്നും സിപിഐ നേതാക്കൾ പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതം: സിപിഎം

സിപിഐയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം ബൈസൺവാലി ലോക്കൽ സെക്രട്ടറി എം.എസ്.രാജു പറഞ്ഞു. വേണാടിലുണ്ടായ പ്രശ്നങ്ങളിൽ സിപിഎമ്മിന് ബന്ധമില്ല. ഗുരുമുരുകനും ശരണും ബന്ധുക്കളാണ്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിനു കാരണം. വീട് തകർത്തു എന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com