ADVERTISEMENT

ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ മനസ്സ് നിറയ്ക്കുന്നതാണു തേക്കടിയിലെ ബോട്ടുയാത്ര. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജനനത്തോടെ സൃഷ്ടിക്കപ്പെട്ട തേക്കടി തടാകത്തിലൂടെ വനംവകുപ്പിന്റെയും കെടിഡിസിയുടെയും ബോട്ടുകൾ സഞ്ചാരികളുമായി സർവീസ് നടത്തുന്നുണ്ട്. തേക്കടിയിലേക്ക് ആദ്യമായി യന്ത്ര ബോട്ടുകൾ എത്തിയത് എന്നാണ്. ? ആ ചരിത്രത്തിനു 92 വർഷത്തെ പഴക്കമുണ്ട്.

ബോട്ട് എത്തിക്കാൻ നിർമിച്ച പോത്തുവണ്ടിയുടെ നിർമാണം നേരിട്ടു കണ്ട എ.വി.വർഗീസ് ഓർമകൾ പങ്കുവച്ചപ്പോൾ.

ഇർവിൻ പ്രഭുവിന്റെ വരവ്

1930നു മുൻപ് തേക്കടി തടാകത്തിലൂടെ തുഴയുന്ന വള്ളങ്ങളും ചങ്ങാടങ്ങളുമായിരുന്നു ബ്രിട്ടിഷ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ഉപയോഗിച്ചിരുന്നത്. ആ വർഷം ഇന്ത്യൻ വൈസ്രോയിയായ ഇർവിൻ പ്രഭു തേക്കടി സന്ദർശിക്കാനായി എത്തുന്നുവെന്ന വാർത്ത പരന്നു. മോട്ടർ വാഹനങ്ങൾ ഇടുക്കിയുടെ നിരത്തുകളിൽ ഇല്ലാതിരുന്ന കാലമായിരുന്നു അത്.

യന്ത്രങ്ങൾ എത്തിച്ചു നൽകിയതിനു കൂട്ടിക്കൽ എസ്റ്റേറ്റിൽ നിന്നു നൽകിയ സാക്ഷ്യപത്രം. ഇതിൽ തേക്കടിയിൽ ബോട്ട് എത്തിച്ചു നൽകിയ കാര്യവും സൂചിപ്പിച്ചിരിക്കുന്നു.

തേക്കടി ചീഫ് ഗെയിം വാർ‍ഡനായിരുന്ന എസ്.സി.എച്ച് റോബിൻസിന്റെ നിർദേശപ്രകാരം കോട്ടയത്തു നിന്ന് ഒരു യന്ത്രബോട്ട് തേക്കടിയിൽ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം പുതുപ്പള്ളി പുത്തൻപുരയ്ക്കൽ തോമ ഉലഹന്നാൻ ഏറ്റെടുത്തു. കെകെ റോഡ് അന്ന് ഉരുളൻ കല്ലുകൾ നിറഞ്ഞ നാട്ടുവഴിയായിരുന്നു. കാളവണ്ടികൾ മാത്രമായിരുന്നു ആ നാട്ടുപാതയിലൂടെ സഞ്ചരിച്ചിരുന്നത്.

പോത്തു വണ്ടിയുടെ ജനനം

വലിയ യന്ത്രബോട്ട് കൊണ്ടുവരാൻ പറ്റിയ കാളവണ്ടികൾ അന്നു ലഭ്യമല്ലായിരുന്നു. ഒന്നും രണ്ടും ഉരുക്കളെ കൊണ്ടൊന്നും വലിച്ചെടുക്കാൻ കഴിയാത്തത്ര വലിയ ബോട്ട്് തേക്കടിയിലെത്തിക്കാൻ അത്രയും വലിയ വണ്ടി വേണം. വലിക്കാൻ കരുത്തരായ പോത്തുകളും. അങ്ങനെ കോട്ടയം വടവാതൂർ നാലാം മൈലിലെ തന്റെ ബന്ധുവിന്റെ പുരയിടത്തിൽ വച്ച് ബോട്ട് കൊണ്ടുവരാനുള്ള വണ്ടിയുടെ പണി ആരംഭിച്ചു. വണ്ടിപ്പണി കണ്ടുനിന്ന ആറു വയസ്സുകാരൻ ഇന്നും കുമളിയിൽ ജീവിച്ചിരിപ്പുണ്ട്. 98 വയസ്സിലെത്തിയ എ.വി.വർഗീസിന് അന്നത്തെ കാഴ്ചകളുടെ ഓർമകളിന്നും തെളിഞ്ഞുകിടപ്പുണ്ട്.

‘‘വണ്ടിയുടെ ചക്രങ്ങളും അച്ചുതണ്ടും മറ്റു വണ്ടികളിൽ നിന്നു വ്യത്യസ്തമായിരുന്നു. വണ്ടിയിൽ കയ്യിൽ കിട്ടിയ ഒരു ഉളികൊണ്ടു പോറിയതും മൂത്ത ആശാരിയായിരുന്ന കുഞ്ചുപ്പണിക്കർ വഴക്കു പറഞ്ഞതും ഓർമയുണ്ട്. അദ്ദേഹത്തിനും സഹായികൾക്കുമായിരുന്നു നിർമാണച്ചുമതല. അന്നു 8 പോത്തുകൾ വണ്ടിയിൽ ബോട്ടും വഹിച്ചു പോകുന്നതു കാണാൻ നാട്ടുകാർ ഓടിക്കൂടിയിരുന്നു. കെകെ റോഡിലുള്ള സ്കൂളിലെ കുട്ടികൾക്ക് ഈ കാഴ്ച കാണാൻ അവധി നൽകിയിരുന്നു’’–എ.വി.വർഗീസ് പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവും തോമ ഉലഹന്നാന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു.

ഒടുവിൽ ബോട്ട് ലാൻഡിങ്ങിൽ

1940 ഓഗസ്റ്റിൽ? കോട്ടയം നാഗമ്പടത്തു നിന്നു ബോട്ടുമായി യാത്രതിരിച്ച പോത്തുവണ്ടിയുടെ പ്രയാണം സുഗമമായിരുന്നില്ല. കെകെ റോഡിൽ ഉറവ പെട്ടിയിരുന്നതിനാൽ ചക്രങ്ങൾ പലയിടത്തും മണ്ണിൽ പുതഞ്ഞു. അനേകം മുളകൾ വെട്ടിയിട്ടാണ് അതിലൂടെയാണു യാത്ര തുടർന്നത്. ചിലയിടങ്ങളിൽ പോത്തുവണ്ടി തള്ളിക്കയറ്റാൻ ഖലാസികളുടെ സഹായവും തേടി. ബോട്ടുമായി തേക്കടി ബോട്ട് ലാൻഡിങ്ങിലെത്തിയ തോമ ഉലഹന്നാനും കൂട്ടർക്കും റോബിൻസ് സായിപ്പ് പ്രശസ്തിപത്രവും സമ്മാനങ്ങളും നൽകി.

കൂട്ടിക്കൽ എസ്റ്റേറ്റിലേക്കു യന്ത്രങ്ങൾ എത്തിച്ചെന്ന സാക്ഷ്യപത്രത്തിന്റെ അടിയിൽ ബോട്ട് എത്തിച്ച കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്. കാലപ്പഴക്കം കൊണ്ടു പൊടിഞ്ഞു തുടങ്ങിയ ഈ രേഖ തോമ ഉലഹന്നാന്റെ സഹോദരൻ പുത്തൻ പുരയ്ക്കൽ തോമസ് തോമസിന്റെ ശേഖരത്തിൽ ഭദ്രമാണ്. ഹൈറേഞ്ച് ഡ്രഗ് ഹൗസ് എന്ന പേരിൽ കുമളിയിലെ ആദ്യത്തെ ഇംഗ്ലിഷ് മരുന്നു കട തോമസ് ആരംഭിച്ചിരുന്നു.

നിലവിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഫിലിപ് തോമസിന്റെ കയ്യിൽ ഈ രേഖകളുണ്ട്. ചരിത്രത്തിന്റെ ഓർമയ്ക്ക് ഈ പോത്തുവണ്ടി യാത്രയുടെ ചിത്രീകരണം ഹൈറേഞ്ച് ഡ്രഗ് ഹൗസിന്റെ ചുമരുകളിൽ തൂക്കിയിട്ടുണ്ട്. ഇർവിൻ പ്രഭു തേക്കടിയിൽ എത്തിയതിനു ചരിത്രപരമായ രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും തേക്കടിയിൽ ആദ്യത്തെ യന്ത്രവൽകൃത ബോട്ട് എത്തിയതിൽ അദ്ദഹത്തിനും പങ്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com