പാടം പൂത്ത കാലം... പുത്തൻ പ്രതീക്ഷകളുടെ നിറക്കൂട്ടുകളൊരുക്കി തമിഴ്നാട്ടിലെ പൂപ്പാടങ്ങളൊരുങ്ങി
Mail This Article
രാജകുമാരി ∙ ഏറെ കാലത്തിനു ശേഷം പുത്തൻ പ്രതീക്ഷകളുടെ നിറക്കൂട്ടുകളൊരുക്കി തമിഴ്നാട്ടിലെ പൂപ്പാടങ്ങളൊരുങ്ങി. അതിർത്തി ഗ്രാമങ്ങളായ കമ്പം, ശീലയംപെട്ടി, ചുരുളി, മീനാക്ഷിപുരം, ചിന്നമന്നൂർ മേഖലകളിലാണ് സമൃദ്ധമായി പുഷ്പകൃഷിയുള്ളത്. മുല്ല, ജമന്തി, ചെണ്ടുമല്ലി, അരളി എന്നിവയാണ് ഇവിടത്തെ പൂപ്പാടങ്ങളിൽ വസന്തമൊരുക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് പുഷ്പകൃഷിയുടെ വിളവെടുപ്പ് കാലം. തമിഴ്നാട്ടിലെ പ്രധാന പൂ മാർക്കറ്റുകളിൽ രണ്ടാം സ്ഥാനത്ത് തേനി ജില്ലയിലെ ശീലയംപെട്ടിയാണ്.
ഓണക്കാലമായാൽ ഇവിടെ നിന്നാണ് കേരളത്തിലേക്കു പൂക്കൾ എത്തുന്നത്. 2018 മുതൽ പുഷ്പകൃഷി കനത്ത നഷ്ടത്തിലായിരുന്നു. പ്രളയമുണ്ടായതിനു ശേഷം പൂക്കൾ അതിർത്തി കടന്നെത്തിയിട്ടില്ലെന്ന് കർഷകർ പറയുന്നു. 2019ലും സമാനമായ സ്ഥിതിയായിരുന്നു. പിന്നീട് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതും പൂവിപണിയെ കാര്യമായി ബാധിച്ചു.
തമിഴ്നാട്ടിലെ വിവാഹങ്ങളും ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്കും മാത്രമായിരുന്നു ഇക്കാലയളവിൽ പൂക്കൾ ആവശ്യമായി വന്നത്. ഇപ്പോൾ വീണ്ടും നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അതിർത്തി ഗ്രാമങ്ങളിലെ പൂപ്പാടങ്ങളും കർഷകരും. ഇൗ ഓണക്കാലത്ത് കേരളത്തിലേക്കു പൂക്കൾ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾക്ക്.