നാടൻമത്തിക്കു 230–260 രൂപ, മീൻ വില കുതിക്കുന്നു, മീനും കൂട്ടി ഉണ്ണാനുള്ള മോഹം മാറ്റിവച്ചോളൂ...
Mail This Article
തൊടുപുഴ ∙ ഇങ്ങനെ പോയാൽ മീനും കൂട്ടിയുള്ള ഊണ് തൽക്കാലം നിർത്തേണ്ടി വരും. ലഭ്യത കുറഞ്ഞതോടെ മീൻവിപണിയിലും പൊള്ളുന്ന വിലയാണ്. ഒരു കിലോ മത്തിക്ക് 150–160 രൂപയാണു വില. നാടൻമത്തിക്കു 230–260 രൂപ വരെയും. അയലയ്ക്കു 180 മുതൽ 300 രൂപ വരെയാണ് ചില്ലറ വിൽപനക്കാർ ഈടാക്കുന്നത്. ഓലക്കുടി, കേര തുടങ്ങി മിക്ക മീനുകൾക്കും വില കുതിച്ചുയർന്നു.
ഓലക്കുടി കിലോയ്ക്ക് 600 രൂപ, കേര (തുണ്ടം)–500–550, കിളിമീൻ– 250–260, ചൂര–220–240, ഏരി–350–450, ചെമ്മീൻ–430–500, നെയ്മീൻ–1360 എന്നിങ്ങനെയാണു വില. കൊഴുവ വില മാത്രമാണ് കുറച്ചെങ്കിലും ആശ്വാസമാകുന്നത്. കൊഴുവയ്ക്കു കിലോയ്ക്ക് 70–80 രൂപയാണു വില. വില കൂടിയതോടെ വിൽപന കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു.
കടകളിൽ എത്തുന്ന പലരും വില കേൾക്കുമ്പോൾ മീൻ വാങ്ങാതെ മടങ്ങുന്ന സ്ഥിതിയാണ്. ട്രോളിങ് നിരോധനം നിലവിൽ വരുന്നതിനു മുൻപുതന്നെ പല മീനുകൾക്കും ലഭ്യതക്കുറവ് ഉണ്ടായിരുന്നതായി കച്ചവടക്കാർ പറയുന്നു. ട്രോളിങ് നിരോധനം കൂടി വന്നതോടെയാണു വില വീണ്ടും കൂടിയത്. ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. അതുവരെ വില കുറയാനിടയില്ലെന്നാണു വിൽപനക്കാർ പറയുന്നത്.