കാപ്പി തോട്ടത്തിൽവച്ച് കാട്ടുപോത്ത് ആക്രമിക്കാനെത്തി; കുഴിയിലേക്ക് ചാടി വീട്ടമ്മ രക്ഷപ്പെട്ടു
Mail This Article
മറയൂർ∙ കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നു വീട്ടമ്മ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. പള്ളനാട് മംഗളംപാറ സ്വദേശി സെൽവിയാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ കാപ്പി തോട്ടത്തിൽ നിൽക്കുമ്പോഴാണ് കാട്ടുപോത്ത് ആക്രമിക്കാനായി ഓടിയെത്തിയത് സമീപത്തുള്ള കുഴിയിലേക്ക് എടുത്ത് ചാടിയാണ് രക്ഷപ്പെട്ടത്.
പിന്നീട്, കാട്ടുപോത്ത് പോയെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പള്ളനാട് മംഗളംപാറ ഭാഗത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ചതിനെത്തുടർന്ന് പ്രതിഷേധം ഉയർന്നതോടെ വനം വകുപ്പ് വാച്ചറെ നിയമിച്ചിരുന്നു. എന്നാൽ, സമീപ ദിവസങ്ങളായി വാച്ചറുടെ സേവനം ലഭ്യമല്ലെന്നു നാട്ടുകാർ പറയുന്നു.
സ്ഥിരമായി വനമേഖലയിൽ നിന്നു കൃഷിയിടത്തിലെത്തുന്ന ഒറ്റയാൻ കാട്ടുപോത്ത് ആക്രമിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. ആക്രമണകാരിയായ കാട്ടുപോത്തിനെ പിടികൂടി മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റണമെന്ന് ഒട്ടേറെ തവണആവശ്യപ്പെട്ടെങ്കിലും നടപടിയില്ലെന്നും പരാതിയുണ്ട്.