ചന്ദനക്കാടുകളുടെ നാട്ടിൽ നിന്ന് വിജയസുഗന്ധവുമായി നീതു
Mail This Article
മറയൂർ ∙ നാലു ഭാഗവും മലകളാൽ ചുറ്റപ്പെട്ട അഞ്ചുനാട്ടിൽനിന്ന് വനങ്ങളുടെ സംരക്ഷണത്തിനായി നീതു ജോർജ് തോപ്പൻ. കേരളത്തിൽ 2–ാം റാങ്കും ദേശീയതലത്തിൽ 28–ാം റാങ്കും നേടിയാണ് കാന്തല്ലൂർ സ്വദേശി നീതു ജോർജ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) നേടിയത്. കാന്തല്ലൂർ പെരുമല തോപ്പൻസ് വീട്ടിൽ റിട്ടയേഡ് കായികാധ്യാപകൻ ജോർജ് ജോസഫ് തോപ്പന്റെയും റിട്ടയേഡ് അധ്യാപിക ജെസി ജോർജിന്റെയും മകളാണ് നീതു. നാലാം ശ്രമത്തിലാണ് നേട്ടം.
മറയൂരിലെ ജയ് മാതാ പബ്ലിക് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്ലസ് ടു പാലാ ചാവറ ഹൈസ്‌കൂളിൽ. തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് ബിരുദം. അതുവരെ ഐഎഎസ് ലക്ഷ്യമാക്കി പഠിച്ചിരുന്ന നീതു ഐഎഫ്എസ് മതിയെന്ന് അതോടെ മനസ്സിലുറപ്പിച്ചു. ഡൽഹിയിലും തിരുവനന്തപുരത്തും പരിശീലനം നേടി. കേരളവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾക്ക് കൂടുതൽ പരിഗണന നൽകിയും കൃത്യമായി കുറിപ്പ് തയാറാക്കിയുമാണു പഠനം നടത്തിയതെന്ന് നീതു പറയുന്നു.
അടുത്തമാസം മെഡിക്കൽ പരിശോധനയും 14 കിലോമീറ്റർ നടത്തമത്സരവും കഴിഞ്ഞാൽ പരിശീലനത്തിലായി മസൂറിയിലേക്കു പോകും. പിന്നീട് ഡെറാഡൂണിലെ പ്രത്യേക പരിശീലനവും കഴിഞ്ഞാവും നിയമനം. നീതുവിന്റെ ഭർത്താവ് മണ്ണുത്തി പെരുമ്പള്ളിക്കുന്നേൽ ആഷിഷ് അലക്‌സ് അമേരിക്കയിലെ മെയ്ൻ സർവകലാശാലയിൽ ഫോറസ്ട്രിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.