മദ്യലഹരിയിൽ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
Mail This Article
ചെറുതോണി∙ മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. മണിയാറൻകുടി വട്ടമലക്കുന്നേൽ ജോസഫിന്റെ മകൻ ജോബിൻ (21) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വാഴത്തോപ്പ് താന്നിക്കണ്ടം കൊച്ചുപുരയ്ക്കൽ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ ത്രേസ്യാമ്മയെ (69) ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴിനാണ് സംഭവം. പുറത്തുപോയിരുന്ന ത്രേസ്യാമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടു. വീടിനുള്ളിൽ കയറി നോക്കിയപ്പോൾ കട്ടിലിൽ ഒരാൾ കിടക്കുന്നതു കണ്ടു. ഉടനെ പുറത്തിറങ്ങി മുരിക്കാശേരിയിലുള്ള മകനെ വിവരമറിയിച്ചു. മകൻ ഉടൻ തന്നെ ഇടുക്കി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പൊലീസ് വീട്ടിൽ എത്തിയപ്പോൾ ത്രേസ്യാമ്മ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. പൊലീസിനെ കണ്ട പ്രതി ഓടാൻ ശ്രമിച്ചെങ്കിലും ഇയാളെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
പ്രതി കഞ്ചാവിന്റെയും മദ്യത്തിന്റെയും അമിത ലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി അമിതമായി മദ്യപിച്ചിരുന്നതിനാലും ത്രേസ്യാമ്മയ്ക്കു ബോധം തിരികെ ലഭിക്കാത്തതിനാലും മൊഴി എടുക്കാനായിട്ടില്ല. വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ അജയകുമാർ, എഎസ്ഐ അരുൺ, സിവിൽ പൊലീസ് ഓഫിസർ ഷിന്റോ എന്നിവർ ചേർന്നാണ് ജോബിനെ കസ്റ്റഡിയിൽ എടുത്തത്.