സോഫ്റ്റ്‌വെയർ ചതിച്ചു; മോട്ടർവാഹന വകുപ്പിന്റെ എഐ ക്യാമറകൾ പ്രവർത്തിക്കുന്നില്ല
Mail This Article
മുട്ടം∙ സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിലെ സാങ്കേതിക തടസ്സംമൂലം മോട്ടർവാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ വഴി കുറ്റകൃത്യങ്ങൾ കണ്ടെത്താനാകുന്നില്ല. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഇടുന്നതിന് നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 38 ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്ത് പൂർത്തിയായാൽ ഉടൻ പിഴ ഈടാക്കി തുടങ്ങുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ക്യാമറകൾ സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞും ഇവ പ്രവർത്തിപ്പിക്കാനായിട്ടില്ല.
ക്യാമറകളെ നിയന്ത്രിക്കേണ്ട സോഫ്റ്റ്‌വെയർ പൂർണ സജ്ജമാകാത്തതിനാലാണ് പിഴ ഈടാക്കൽ ആരംഭിക്കാത്തത്. സർക്കാർ ഏജൻസിയായ കെൽട്രൊണിനാണ് പദ്ധതിയുടെ ചുമതല. ക്യാമറകൾ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ തൽസമയം പരിശോധിച്ച് നിയമ ലംഘനം കണ്ടെത്തി 'വാഹൻ' സോഫ്റ്റ്‌വെയറിന് കൈമാറി അതിൽത്തന്നെ പിഴയുടെ ചെലാൻ തയാറാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. നിയമലംഘനം കണ്ടെത്തിയാലുടൻ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശവും എത്തും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കൽ തുടങ്ങിയവയും പുതിയ ക്യാമറകളിലൂടെ അറിയാൻ സാധിക്കും.