ഭിന്നശേഷിക്കാരന്റെ കാറിന്റെ ചില്ല് തകർത്ത് പണവും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ചു
Mail This Article
വീട്ടിലേക്കുള്ള റോഡ് മോശമായതിനാൽ വാഹനം പാർക്ക് ചെയ്തത് റോഡരികിൽ
നെടുങ്കണ്ടം∙ കാറിന്റെ ചില്ല് തകർത്ത് 40,000 രൂപയും 1,000 രൂപയുടെ നാണയത്തുട്ടുകളും 240 ലോട്ടറി ടിക്കറ്റുകളും കവർന്നു. ലോട്ടറി വിൽപന നടത്തുന്ന ഭിന്നശേഷിക്കാരനായ യുവാവ് കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാക്കൾ കവർന്നത്. ഉടുമ്പൻചോല പാറത്തോട് കുമാർ ഹൗസിൽ ഇ.ബാലാജിയുടെ കാറിന്റെ ചില്ല് തകർത്താണ് കവർച്ച. സംഭവത്തെക്കുറിച്ച് ബാലാജി പറയുന്നതിങ്ങനെ.
ബുധനാഴ്ച തമിഴ്നാട് പോയി മടങ്ങിവന്നത് രാത്രിയിലാണ്. കാർ ലോക്ക് ചെയ്ത ശേഷം റോഡരികിൽ പാർക്ക് ചെയ്തു. വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള റോഡ് തകർന്ന് കിടക്കുന്നതിനാൽ വാഹനം റോഡരികിലാണ് പാർക്ക് ചെയ്തിരുന്നത്. വാഹനം സെൻട്രൽ ലോക്കിട്ടിരുന്നതിനാൽ രാത്രി ശ്രദ്ധിച്ചില്ല. രാവിലെ കാറിന്റെ ചില്ല് തകർന്ന് കിടക്കുന്ന വിവരം സമീപവാസികൾ അറിയിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം സൂക്ഷിച്ച ബാഗ് മോഷ്ടിക്കപ്പെട്ടതായി അറിയുന്നത്. 10 മാസം മുൻപാണ് പുല്ലുമേടിലേക്ക് ബാലാജി താമസം മാറ്റിയത്. പാറത്തോട് മേഖലയിൽ ലോട്ടറി വിൽപന നടത്തിയാണ് ഉപജീവനം നടത്തുന്നത്. 5 വർഷം മുൻപുണ്ടായ അപകടത്തെ തുടർന്ന് ബാലാജിയുടെ കാലിന് സ്വാധീനക്കുറവുണ്ട്. ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.