ADVERTISEMENT

രാജകുമാരി∙ വർഷങ്ങളായി തകർന്നു കിടന്ന മാങ്ങാത്തൊട്ടി-രാജകുമാരി റോഡിന്റെ പേരിൽ യൂത്ത് കോൺഗ്രസും സിപിഎമ്മും തമ്മിൽ രാഷ്ട്രീയ നാടകം അരങ്ങ് തകർക്കുന്നു. എല്ലാ മുന്നണികളിലും പെട്ട രാഷ്ട്രീയ നേതാക്കളുടെയും സ്ഥിരം സഞ്ചാര പാതയായിട്ടും ഇതുവരെ തിരിഞ്ഞു നോക്കാത്തവർ ഇപ്പോൾ എവിടെ നിന്നെത്തിയെന്നാണ് നാട്ടുകാരുടെ ചോദ്യം.

റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സേനാപതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിന്റെ പ്രച്രണാർഥം ഫ്ലെക്സ് ബോർഡുകൾ പല സ്ഥലത്തും സ്ഥാപിച്ചിരുന്നു. എന്നാൽ, റോഡ് നന്നാക്കാൻ പൊതുമരാമത്ത് ഫണ്ടിൽ നിന്നു 37 ലക്ഷം രൂപ അനുവദിച്ച എം.എം.മണി എംഎൽഎക്കും ജില്ലാ പഞ്ചായത്തംഗം വി.എൻ.മോഹനനും അഭിനന്ദനങ്ങൾ അർപ്പിച്ച് ഡിവൈഎഫ്ഐയുടെ ഫ്ലെക്സ് ബോർഡും ഉയർന്നു. 

അറക്ക കവലയ്ക്കും‍ പാലത്തിനും ഇടയിൽ 200 മീറ്റർ റോഡാണ് പൂർണമായും തകർന്നത്. കുത്തിറക്കവും വീതി കുറവുമുള്ള ഇൗ ഭാഗത്ത് റോഡിന്റെ നടുവിലും ഇരുവശത്തും വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നത് അപകടങ്ങൾക്കും കാരണമായി. ഓട നിർമാണം നടക്കാത്തതിനാൽ വെള്ളമൊഴുകിയാണ് റോഡിന്റെ ഇരു വശത്തും വൻ കുഴികൾ ഉണ്ടായത്. 

ടാറിങ് പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡ് പുനർ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അസിസ്റ്റന്റ് എൻജിനീയർ മുതൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി വരെയുള്ളവർക്ക് പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ല. 2019 ലാണ് അവസാനമായി ഇൗ റോഡ് നന്നാക്കിയത്. 

റോഡ് അറ്റകുറ്റ പണിക്ക് മാസങ്ങൾക്ക് മുൻപ് ഫണ്ട് അനുവദിച്ചെങ്കിലും തുടർനടപടികൾ വൈകി. ഇനി മഴക്കാലത്ത് അറ്റകുറ്റപ്പണി നടത്തിയാൽ ഒരു മാസത്തിനുള്ളിൽ ടാറിങ് പൊളിയുമെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ അനുവദിച്ചിരിക്കുന്ന ഫണ്ട് ഒരു വർഷത്തെ അറ്റകുറ്റപ്പണികൾക്കുള്ളതാണ്. അതു കൊണ്ട് തന്നെ റോഡ് പല തവണ നന്നാക്കേണ്ടി വന്നാൽ കരാറുകാരൻ നഷ്ടം സഹിക്കേണ്ടി വരും. എന്തായാലും റോഡ് നിർമാണത്തിന്റെ പേരിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് കോൺഗ്രസും സിപിഎമ്മും അരങ്ങ് തകർക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com