എകെജി സെന്റർ ആക്രമണം; രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന പ്രതിഷേധം ഇന്ന്
Mail This Article
ചെറുതോണി ∙ തിരുവനന്തപുരത്ത് സിപിഎം ആസ്ഥാന മന്ദിരമായ എകെജി സെന്ററിനു നേർക്കു നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അറിയിച്ചു. 2010 ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധ സമരത്തിനായി അണിനിരക്കുന്നത്. ഒരു ബ്രാഞ്ചിൽ നിന്ന് 100 പേർ വീതം രണ്ടു ലക്ഷം പേർ സമരത്തിൽ പങ്കെടുക്കും. എം.എം.മണി എംഎൽഎ ഗാന്ധിനഗർ കോളനിയിലും കെ.കെ.ജയചന്ദ്രൻ ചെറുതോണിയിലും സി.വി.വർഗീസ് പൈനാവിലും കെ.പി.മേരി കരിപ്പിലങ്ങാടും യോഗം ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എസ്.രാജൻ കക്കാട്ടുകടയിലും കെ.വി.ശശി താഴെ പതിനാറാംകണ്ടത്തും കെ.എസ്.മോഹനൻ വെള്ളക്കയത്തും ആർ.തിലകൻ കാൽവരിമൗണ്ടിലും വി.വി.മത്തായി കുളമാവിലും വി.എൻ.മോഹനൻ കാരിത്തോട്ടത്തും റോമിയോ സെബാസ്റ്റ്യൻ ഇടുക്കിയിലും ഷൈലജ സുരേന്ദ്രൻ ചേലച്ചുവട്ടിലും എം.ജെ.മാത്യു താന്നിക്കണ്ടത്തും സമരങ്ങൾ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്, ബിജെപി ക്രിമിനലുകൾ സംസ്ഥാനത്ത് സംഘമായി നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയായാണ് എകെജി സെന്റർ ആക്രമണമെന്ന് യോഗം ആരോപിച്ചു.
നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണ പരമ്പരകൾ അരങ്ങേറുന്നത്. സംഘപരിവാറിന്റെ ഒത്താശയും ഇതിനുണ്ട്. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിച്ച പ്രതികൾക്ക് കോൺഗ്രസ് നേതൃത്വം ഇടപെട്ട് സ്വീകരണമൊരുക്കി. ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എംപി ഉൾപ്പെടെയുള്ളവർ ചേർന്ന് മാലയിട്ടു സ്വീകരിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാനും കലാപം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണമെന്നും യോഗം വ്യക്തമാക്കി. ജില്ലാ സെക്രട്ടറി സി.വി.വർഗീസ് അധ്യക്ഷനായിരുന്നു.