വിളവെടുക്കാനിരുന്ന മീൻകുളത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചു മോഷണം; പോയത് 2 ലക്ഷം രൂപയുടെ മത്സ്യം
Mail This Article
ശാന്തൻപാറ∙ യുവ കർഷകന്റെ മീൻകുളത്തിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ വിളവെടുക്കാറായ മത്സ്യം മോഷണം പോയി. ശാന്തൻപാറ പത്തേക്കർ സ്വദേശി പാറമലയിൽ ജോമോൻ ചേരിയാറിൽ പാട്ടത്തിനെടുത്ത കുളത്തിൽ വളർത്തിയിരുന്ന തിലോപ്പിയ, നട്ടർ, ഗോൾഡ് ഫിഷ് തുടങ്ങിയവയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മോഷണം പോയത്. ഇൗ മാസം വിളവെടുക്കാനിരുന്ന മത്സ്യത്തെ കുളത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചാണ് മോഷ്ടിച്ചത്. അന്നു തന്നെ ജോമോൻ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു.
പ്രതികളെ കുറിച്ചുള്ള സൂചനകൾ നാട്ടുകാർ നൽകിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. 3 സെന്റ് വിസ്തീർണമുള്ള കുളത്തിൽ നാലായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ വളർത്തിയിരുന്നു. വറെ രണ്ടു കുളങ്ങളും മത്സ്യം വളർത്താൻ വേണ്ടി ജോമോൻ പാട്ടത്തിനെടുത്തിട്ടുണ്ട്. പക്ഷേ, മത്സ്യം മോഷണം പോയതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഇൗ യുവ കർഷകൻ.