ആന വരുന്ന വഴി കല്ലു കെട്ടി വനം വകുപ്പ് അടച്ചു; പക്ഷേ എത്തിയത് രണ്ട് ആനകള്‍
Mail This Article
മുള്ളരിങ്ങാട് ∙ കാട്ടിലേക്ക് മടക്കിയയച്ചെന്നു വനം വകുപ്പുകാർ പറഞ്ഞ കാട്ടാന വീണ്ടും നാട്ടിലിറങ്ങിയതോടെ മുള്ളരിങ്ങാട് നിവാസികൾ ഭീതിയിൽ. പഠനം നടക്കുന്നതിനിടെ മുള്ളരിങ്ങാട് എൽപി സ്‌കൂൾ വിദ്യാർഥികളെ ഉച്ചയ്ക്കു തന്നെ വീട്ടിൽ വിടേണ്ടി വന്നു. സെറ്റിൽമെന്റ് മേഖലയിലുള്ള ഗോത്ര വർഗക്കാരുടെ കൃഷി കാട്ടാന നശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാടു കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നേര്യമംഗലം നീണ്ടപാറ വനത്തിൽ നിന്നാണ് മുള്ളരിങ്ങാട് മേഖലയിലേക്ക് ആന വരുന്നതെന്നാണ് വനം വകുപ്പുകാർ പറയുന്നത്.
ഇതിനെ വനത്തിലേക്ക് തുരത്തിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അവകാശ വാദം. ഇതോടെ ആന വരുന്ന വഴിയെന്നു കരുതിയിരുന്ന ഭാഗം കല്ലു കെട്ടി വനം വകുപ്പ് അടച്ചിരുന്നു. എന്നാൽ വനം വകുപ്പിന്റെ നിഗമനം തെറ്റിച്ച് കഴിഞ്ഞ ദിവസം എത്തിയത് രണ്ട് ആനകളാണ്. കാട്ടാനയെ നിയന്ത്രിക്കാനുള്ള വനം വകുപ്പിന്റെ ശ്രമം വിജയിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. അതേസമയം, കാട്ടാന ഇറങ്ങിയത് നിരീക്ഷിക്കാൻ 24 മണിക്കൂറും വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് റേഞ്ച് ഓഫിസർ കെ.ടി. റോയി പറഞ്ഞു.