ADVERTISEMENT

തൊടുപുഴ ∙ ജില്ലാ ആശുപത്രിയിൽ ഞായറാഴ്ച അത്യാവശ്യമായി ചികിത്സ ലഭ്യമാകണമെങ്കിൽ മണിക്കൂറുകൾ കാത്തുനിൽക്കണം. നൂറുകണക്കിനു രോഗികൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ ഞായറാഴ്ച ആകെയുള്ളത് ഒരു ഡോക്ടർ മാത്രം. അത്യാഹിത വിഭാഗത്തിൽ ഉള്ള ഡോക്ടർക്ക് സാധാരണ രോഗികളെ മുതൽ അടിയന്തര ചികിത്സ വേണ്ട രോഗികളെ വരെ നോക്കണം. ഇന്നലെ പകൽ ഇവിടെ ചികിത്സ തേടി എത്തിയത് ഇരുനൂറോളം രോഗികളാണ്. അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്ന രോഗികൾ വേറെയും.

രണ്ട് ഡോക്ടർമാർ ഉണ്ടെങ്കിൽ പോലും യഥാസമയം ചികിത്സ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്രയും രോഗികളെ നോക്കാൻ ഒരു ഡോക്ടറെ  മാത്രം നിയോഗിക്കുന്നത്. പകർച്ചപ്പനിയും മസാംക്രമിക രോഗങ്ങളും പരക്കുന്ന സമയം ആയതിനാൽ പതിവിലുള്ളതിലും ഇരട്ടിയിലേറെ ആളുകളാണ് ചികിത്സ തേടി എത്തുന്നത്. പനിയും മറ്റും പിടിപെട്ട് എത്തുന്ന രോഗികൾ മണിക്കൂറുകൾ ക്യൂ നിന്നാൽ പോലും ഡോക്ടറെ കാണാൻ കഴിയാത്ത സാഹചര്യമാണ്.

രാവിലെ മുതൽ ക്യൂ നിൽക്കുന്നവർക്ക് യഥാസമയം ഡോക്ടറെ കാണാൻ സാധിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന കശപിശ ആശുപത്രി ജീവനക്കാർക്കും ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ബാക്കി ദിവസങ്ങളിൽ മറ്റു വിഭാഗങ്ങളിലെ ഡോക്ടർമാർ ഉള്ളതിനാൽ കുറച്ച് ആശ്വാസമുണ്ട്. എങ്കിലും പല ദിവസങ്ങളിലും അത്യാഹിത വിഭാഗത്തിൽ തിരക്കാണ്. ഇവിടെ 32 ഡോക്ടർമാർ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പല ദിവസവും  ഇതിന്റെ നാലിലൊന്നു പേരേ ഇവിടെയുണ്ടാകാറുള്ളൂ.

ഇതോടെ സ്പെഷലിസ്റ്റ് ഡോക്ടർമാരെ കാണാൻ സാധിക്കാതെ മടങ്ങേണ്ടി വരുന്നതായി രോഗികൾ പറയുന്നു. അത്യാഹിത വിഭാഗത്തിൽ ദിവസവും 2 ഡോക്ടർമാരെയെങ്കിലും നിയോഗിക്കണമെന്ന ആവശ്യത്തിനു മാസങ്ങളുടെ പഴക്കമുണ്ട്. ഞായറാഴ്ചകളിൽ വേണ്ടത്ര അറ്റൻഡർമാർ ഇല്ലാത്തതും അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com