മൂന്നാർ ഗ്യാപ് റോഡ് നിർമാണം: കടത്തിയത് 100 കോടിയുടെ പാറ, അന്വേഷണം തുടങ്ങി
Mail This Article
തൊടുപുഴ ∙ മൂന്നാർ ഗ്യാപ് റോഡ് നിർമാണത്തിന്റെ മറവിൽ കരാർ കമ്പനികൾ ചേർന്നു കടത്തിയത് 6.28 ലക്ഷം ടൺ പാറ. ഏകദേശം 100 കോടി രൂപ വിലമതിക്കുന്നതാണ് ഈ പാറ. അന്നത്തെ ദേവികുളം സബ് കലക്ടർ രേണുരാജ് പരിസ്ഥിതി ആഘാതം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയെങ്കിലും ദേശീയപാത അധികൃതരുടെ ഒത്താശയോടെ സ്വകാര്യ കമ്പനികൾ പാറപൊട്ടിക്കൽ തുടരുകയായിരുന്നു. സംഭവത്തിൽ ശാന്തൻപാറ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
മൂന്നാർ-ബോഡിമെട്ട് ദേശീയപാതയുടെ കരാറെടുത്തിരിക്കുന്ന ദിനേഷ്ചന്ദ്ര ആർ.അഗർവാൾ ഇൻഫ്രാകോൺ, ഉപകരാറെടുത്തിരിക്കുന്ന ഗ്രീൻവർത്ത് ഇൻഫ്രാസ്ട്രക്ചേഴ്സ് എന്നീ കമ്പനികൾക്കെതിരെയാണു കേസ്. 50,000 ലോഡ് പാറ സർക്കാർ ഭൂമിയിൽനിന്നു കടത്തിയെന്നും അനധികൃതമായി പാറ പൊട്ടിച്ചെന്നും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി ശാന്തൻപാറ എസ്എച്ച്ഒ പറഞ്ഞു.
കളമശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച സ്വകാര്യ അന്യായത്തെത്തുടർന്ന് കേസെടുക്കാൻ നെടുങ്കണ്ടം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശം നൽകിയതോടെ തിങ്കളാഴ്ച രാത്രി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ജിയോളജി വിഭാഗം 4 കോടി രൂപ പിഴ ഈടാക്കുന്നതിനു നടപടി തുടങ്ങി. റവന്യു വകുപ്പ് 30 കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും നിലവിൽ ഇതും തടസ്സപ്പെട്ടിരിക്കുകയാണ്.