പിതാവിന് ഇരുവശത്തുമായി മക്കൾക്കും അന്ത്യവിശ്രമം
Mail This Article
അണക്കര∙ പുറമറ്റം കല്ലുപാലത്ത് കാർ തോട്ടിൽ പതിച്ചുണ്ടായ അപകടത്തിൽ മരിച്ച ചക്കുപള്ളം വരയന്നൂർ വീട്ടിൽ പാസ്റ്റർ വി.എം.ചാണ്ടി, മക്കളായ ഫേബ, ബ്ലെസി എന്നിവർക്കു ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പിതാവിന്റെ ഇടത്തും വലത്തുമായി അടുത്തടുത്ത കല്ലറകളിൽ ഇവർക്ക് ഇനി അന്ത്യവിശ്രമം. ഭർത്താവും 2 മക്കളും നഷ്ടപ്പെട്ട ഷാന്റിയുടെ തേങ്ങലുകൾ ചടങ്ങിനെത്തിയവരുടെ കണ്ണുകളെ ഈറനണിയിച്ചു.
തിങ്കളാഴ്ച രാവിലെ അപകടത്തിൽ മരിച്ച ഇവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച വൈകിട്ടാണ് ജന്മനാടായ അണക്കരയിൽ എത്തിച്ചത്. ഇവിടെ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ നാടാകെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സഭാ ശുശ്രൂഷകളുമായി ഏറെക്കാലമായി പത്തനംതിട്ട റാന്നി മേഖലകളിലായിരുന്നെങ്കിലും ഇടയ്ക്കിടെ നാട്ടിലെത്തുമായിരുന്നു.
ഇന്നലെ രാവിലെ 7ന് ആരംഭിച്ച സംസ്കാര ശുശ്രൂഷകൾ പത്തരയോടെയാണ് പൂർത്തിയായത്. അണക്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടന്ന ചടങ്ങുകളിൽ പ്രതികൂല കാലാവസ്ഥ പോലും അവഗണിച്ചാണ് ഒട്ടേറെ പേർ പങ്കെടുത്തത്.