കനത്ത മഴ തുടരുന്നു, കെടുതികളും; കല്ലും മണ്ണും വീണ് വീടിന് നാശം - ചിത്രങ്ങൾ
Mail This Article
മൂന്നാർ∙ ഈ കാലവർഷ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ മൂന്നാറിൽ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 19 സെന്റിമീറ്റർ മഴയാണ് പെയ്തത്. കനത്ത മഴയിൽ മൂന്നാർ രാജിവ്ഗാന്ധി കോളനിയിൽ തായമ്മയുടെ വീടിന്റെ മുൻവശത്തെ മൺതിട്ടയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
മൂന്നാർ-ടോപ് സ്റ്റേഷൻ റോഡിൽ കുണ്ടള ജലാശയത്തിനു സമീപം പല സ്ഥലങ്ങളിലായി റോഡിലേക്ക് മണ്ണും മരങ്ങളും കല്ലും വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പ്രദേശവാസികളും ചേർന്നാണ് മരങ്ങൾ മുറിച്ചുനീക്കി ഗതാഗത തടസ്സം ഒഴിവാക്കിയത്.
കല്ലും മണ്ണും വീണ് വീടിന് നാശം
പതിനാറാംകണ്ടം ∙ ശക്തമായ പേമാരിയിൽ കല്ലും മണ്ണും വീണു വീടിനു ഭാഗികമായ നാശനഷ്ടം. ഉപ്പുതോട് ചരളൻകാനം കല്ലിങ്കൽ ദിവാകരന്റെ വീടിനു പിന്നിലേക്കാണു വ്യാഴാഴ്ച രാത്രി മൺതിട്ട ഇടിഞ്ഞു വീണത്. ഈ സമയം ദിവാകരനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
മൺതിട്ട വീണ്ടും ഇടിയാനുള്ള സാധ്യത ഉള്ളതിനാൽ ഇവർ രാത്രിയിൽ സമീപത്തുള്ള ബന്ധു വീട്ടിലേക്കു മാറി. ഏതാനും മാസം മുൻപു നിർമാണം പൂർത്തിയാക്കിയ വീടിന്റെ പിന്നിലെ ഭിത്തികൾക്കും ജനാലകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.