മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, ഇടുക്കിയുടെ അഞ്ച് ഷട്ടറുകളും തുറന്നു; പെരിയാർ തീരത്ത് വെള്ളപ്പൊക്ക ഭീഷണി
Mail This Article
ചെറുതോണി ∙ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ ശക്തമായി; ഒപ്പം, മുല്ലപ്പെരിയാറിൽ നിന്നു കൂടുതൽ ജലം ഒഴുക്കാനും തുടങ്ങി. അതോടെയാണ് ചെറുതോണിയിലെ 5 ഷട്ടറുകളും ഉയർത്താൻ ഇന്നലെ തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ 5 ഷട്ടറുകളിലൂടെയായി സെക്കൻഡിൽ 2,60,000 ലീറ്റർ വെള്ളം പുറത്തേക്കൊഴുക്കി.
എന്നാൽ, മുല്ലപ്പെരിയാറിൽനിന്നുള്ള നീരൊഴുക്കു കൂടിയതോടെ ചെറുതോണിയിൽ നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 3 ലക്ഷം ലീറ്ററാക്കി ഉയർത്തുകയായിരുന്നു. നിലവിൽ 1,5 ഷട്ടറുകൾ 40 സെന്റിമീറ്റർ വീതവും 2,3,4 ഷട്ടറുകൾ 120 സെന്റിമീറ്റർ വീതവുമാണ് ഉയർത്തിയത്.
പെരിയാർ തീരത്ത് വെള്ളപ്പൊക്ക ഭീഷണി
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ഒഴുക്കുന്ന ജലനിരപ്പിന്റെ അളവ് കൂട്ടിയതോടെ പെരിയാർ തീരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി. വികാസ് നഗർ, കടശ്ശികാട്, ആറ്റോരം, കീരിക്കര ചന്ദ്രവനം എന്നിവിടങ്ങളിലെ വീടുകളിൽ നേരിയ തോതിൽ വെള്ളം കയറിത്തുടങ്ങി.
മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളവും പുറത്തേക്കൊഴുക്കുന്ന വെള്ളവും ഒരേ അളവിലെത്തിക്കാൻ തമിഴ്നാട് ശ്രദ്ധിക്കണമെന്നു മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് മുല്ലപ്പെരിയാറിലേക്കു വെള്ളമെത്തുന്നത്. ഇന്നലെ ശരാശരി 10407 ഘനയടി വെള്ളം എത്തി. ചില നേരം ഇതു 12000 ഘനയടി വരെ എത്തി.