ഏതുസമയത്തും വീട് നിലംപൊത്താം; ഇത് തോരാമഴയിലെ നൊമ്പരക്കാഴ്ചകൾ
Mail This Article
നല്ല വീടിനായി കാത്തിരുന്നത് 20 വർഷം; മഴയിൽ ശശിധരന്റെ വീട് തകർന്നു
നെടുങ്കണ്ടം ∙ നല്ലൊരു വീടിനായി കാത്തിരിപ്പു തുടങ്ങിയിട്ട് 20 വർഷം. വീട് തകരുമെന്ന് ഉറപ്പായതോടെ വീടിനു ചുറ്റും താങ്ങായി മരക്കാലുകൾ നാട്ടിയിട്ടും വർഷങ്ങൾ പിന്നിട്ടു. ഒടുവിൽ കനത്ത മഴയിലും കാറ്റിലും വീട് തകർന്നു. കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച പുലർച്ചെ 4ന് പാറവിളയിൽ ശശിധരൻ– അമ്പിളി ദമ്പതികളുടെ വീടാണ് തകർന്നത്. അടുക്കളയും സമീപത്തെ മറ്റൊരു ഭിത്തിയും ഇടിഞ്ഞ് വീണു. വീടിനുള്ളിൽ വിള്ളലുകളും രൂപപ്പെട്ടു. ശബ്ദം കേട്ട് വീടിനുള്ളിൽ നിന്നും ശശിധരനും അമ്പിളിയും പുറത്തേക്ക് ഇറങ്ങി മാറിയതിനാൽ രക്ഷപെട്ടു.
20 വർഷം മുൻപ് നെടുങ്കണ്ടം ഗ്രാമപ്പഞ്ചായ ത്തിന്റെ ഭവന നിർമാണ പദ്ധതിയിൽ വാർഡ് തലത്തിൽ നാലാം സ്ഥാനത്തായി ശശിധരന് വീട് അനുവദിച്ചിരുന്നെങ്കിലും ലഭിച്ചില്ല. വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ വലിയ മരത്തിന്റെ ശിഖരങ്ങൾ വീട് മറിഞ്ഞ് വീഴാതിരിക്കാൻ താങ്ങായി സ്ഥാപിച്ചു. ശശിധരനും അമ്പിളിയും കൂലിപ്പണിയെടുത്താണ് ജീവിച്ചിരുന്നത്. ഇതിനിടെ ശശിധരന്റെ നട്ടെല്ലിനുണ്ടായ തകരാറിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് ശേഷം ജോലിക്ക് പോകാനും പറ്റാത്ത നിലയായി, കാൽ ഉറപ്പിച്ച് നടക്കാനും കഴിയില്ല. തൈറോയ്ഡ് രോഗിയായ അമ്പിളി ജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്.
സർക്കാർ ലൈഫ് മിഷൻ പദ്ധതി ആവിഷ്കരിച്ചതോടെ നിയമ പ്രശ്നങ്ങളും തലപൊക്കി. 84 സെന്റ് സ്ഥലമുള്ളതിനാൽ വീട് നൽകാൻ പറ്റില്ലെന്ന നിയമവും ഇവർക്ക് തിരിച്ചടിയായി. ഇന്നലെ പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വീടിന്റെ ഭിത്തിയും താങ്ങായി നിർത്തിയ മരക്കാലുകളും ഇടിഞ്ഞു വീണു. വൻ അപകടം ഒഴിവായ ആശ്വാസത്തിലാണ് ശശിധരനും കുടുംബവും. പാറത്തോട് വില്ലേജ് ഓഫിസർ ടി.എ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ശശിധരനെയും കുടുംബത്തെയും സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
സംരക്ഷണ ഭിത്തി തകർന്നു, ഓമനയുടെ വീട് അപകടാവസ്ഥയിൽ
കട്ടപ്പന ∙ കാലവർഷത്തിൽ സംരക്ഷണഭിത്തി തകർന്ന് കട്ടപ്പന സാഗര ജംക്‌ഷനു സമീപം താമസിക്കുന്ന കല്ലുകാലായിൽ ഓമനയുടെ വീട് അപകടാവസ്ഥയിലായി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് സംരക്ഷണഭിത്തി തകർന്നത്. വാഹനാപകടത്തിൽ പരുക്കേറ്റ ഭർത്താവ് കൃഷ്ണൻകുട്ടി 2019ൽ മരിച്ചശേഷം ഓമന ഒറ്റയ്ക്കാണ് ഈ വീട്ടിൽ താമസിക്കുന്നത്.
3 പെൺമക്കളെയും വിവാഹം ചെയ്ത് അയച്ചു. മഴ ശക്തമായാൽ സംരക്ഷണഭിത്തി തകർന്ന ഭാഗത്തു നിന്ന് കൂടുതൽ മണ്ണിടിയാൻ സാധ്യതയുണ്ട്. അത് വീടും തകരാൻ കാരണമായേക്കും. അതിനു മുൻപ് പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നാണ് ഓമനയുടെ ആവശ്യം.
ഏതുസമയത്തും വീട് നിലംപൊത്താം, ഭീതിയോടെ അമരാവതി കോളനി നിവാസികൾ
കുമളി∙ മഴ തോരാതെ പെയ്യുമ്പോൾ അമരാവതി രാജീവ് ഗാന്ധി കോളനി നിവാസികൾക്ക് ഉറക്കമില്ല. ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന വീടുകൾ, മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായാൽ സ്ഥിതി അതീവ ഗുരുതരമാകും.തകർന്നു വീഴാറായ 4 വീടുകളിലെ ആളുകളെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരെത്തി അമരാവതി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക ക്യാംപിലേക്ക് മാറ്റി. മഴ തുടർന്നാൽ ഇവിടെ നിന്ന് കൂടുതൽ കുടുംബങ്ങളെ മാറ്റേണ്ടി വരും. വീടുകളുടെ മേൽക്കൂരകൾ ചോർന്നൊലിക്കുകയാണ്.
ഭിത്തികൾ ഏതു സമയവും ഇടിഞ്ഞു വീഴാം. മേൽക്കൂരയിലെ ചോർച്ച തടയാൻ പ്ലാസ്റ്റിക് പടുതകൾ വീടിന് മുകളിലും വീടിന് ഉള്ളിലും വലിച്ചുകെട്ടിയിരിക്കുന്ന ദയനീയ കാഴ്ചയാണ് ഇവിടെ. മൂന്നും നാലും സെന്റിൽ 45 വീടുകൾ. വീടുകൾക്ക് ഇടയിൽ സംരക്ഷണഭിത്തികൾ ഇല്ലാത്തതിനാൽ മണ്ണിടിഞ്ഞുള്ള ഭീഷണിയും വേറെ. ഒന്നര പതിറ്റാണ്ടിലേറെയായി ത്രിതല പഞ്ചായത്തുകളുടെ ഭവന നിർമാണ പദ്ധതികൾക്ക് തുടർച്ചയായി അപേക്ഷകൾ നൽകുന്നവരാണ് ഇവർ.
പലപ്പോഴും ആദ്യ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് പേര് ഉണ്ടാകുമെങ്കിലും അന്തിമ ലിസ്റ്റ് വരുമ്പോൾ രാഷ്ടീയ സ്വാധീനമുള്ളവരായിരിക്കും ഈ സ്ഥാനത്ത് ഉണ്ടാകുക. വാസയോഗ്യമായ വീടുള്ള പലർക്കും ഇത്തരത്തിൽ വീണ്ടും വീടിന് പണം ലഭിച്ചു. എന്നാൽ കൂലിപ്പണിക്കാരായ തങ്ങളെ ലിസ്റ്റിൽ പേര് ഉണ്ടെന്നും ഉടൻ വീട് അനുവദിക്കുമെന്നും വാഗ്ദാനം നൽകി ബന്ധപ്പെട്ടവർ കബളിപ്പിക്കുകയാണെന്ന് ഇവർ പരാതിപ്പെട്ടു.