ചികിത്സയ്ക്കു പണം കണ്ടെത്താൻ വീട് വിൽപന, കെട്ടിടനമ്പറിന് 25,000 രൂപ കൈക്കൂലി; പഞ്ചായത്ത് ക്ലാർക്ക് അറസ്റ്റിൽ
Mail This Article
അടിമാലി (ഇടുക്കി) ∙ കൈക്കൂലി വാങ്ങുന്നതിനിടെ അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലാർക്കിനെ വിജിലൻസ് അറസ്റ്റ് ചെയ്തു അടൂർ പറക്കോട് മുണ്ടയ്ക്കൽ പുതിയവീട്ടിൽ മനോജ് എസ്.നായർ (42) ആണ് അറസ്റ്റിലായത്. അടിമാലി മന്നാംകണ്ടം വില്ലേജ് ഓഫിസറായിരുന്ന റിട്ട. റവന്യു ഇൻസ്പെക്ടർ ജയയുടെ ഉടമസ്ഥതയിൽ പൊളിഞ്ഞപാലത്തെ വീടിനു നമ്പർ ലഭിക്കുന്നതിനായി 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. ആദ്യ ഘട്ടത്തിൽ 2,500 രൂപ കൈമാറിയിരുന്നു.
എന്നാൽ, തുക പൂർണമായി നൽകാതെ കെട്ടിട നമ്പർ നൽകാനാകില്ലെന്ന നിലപാടിൽ ക്ലാർക്ക് ഉറച്ചു നിന്നു. ഇന്നലെ ഉച്ചയ്ക്ക് വിജിലൻസ് സംഘം പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിലയുറപ്പിച്ചശേഷം 8,000 രൂപ പരാതിക്കാരിക്കു നൽകി. പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ധനകാര്യ സ്ഥാപനത്തിന്റെ ശാഖയിൽ വച്ച് ജയ ഈ പണം ക്ലാർക്കിനു കൈമാറി. പിന്നാലെ, വിജിലൻസ് സംഘം പണവുമായി മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹൃദയസംബന്ധമായ അസുഖംമൂലം ഐസിയുവിൽ കഴിയുന്ന ഭർത്താവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ടാണു പരാതിക്കാരി പഞ്ചായത്തിനെ സമീപിച്ചതെന്നു വിജിലൻസ് പറഞ്ഞു. കോട്ടയം വിജിലൻസ് മേധാവിക്കു ലഭിച്ച പരാതിയിൽ തൊടുപുഴ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ, ഇന്നലെ മൂന്നോടെ പഞ്ചായത്ത് സെക്രട്ടറി ജയയ്ക്കു വീട്ടുനമ്പർ നൽകി.