ADVERTISEMENT

തൊടുപുഴ∙ ജില്ലയിൽ പലയിടങ്ങളിലും ഇടവിട്ട് മഴ തുടരുന്നു. അടിമാലി, മൂന്നാർ, ചെറുതോണി തുടങ്ങി ഹൈറേഞ്ച് മേഖലകളിൽ ഇന്നലെയും ഇടവിട്ട് ശക്തമായ മഴയായിരുന്നു. പല പ്രദേശങ്ങളിലും കെടുതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇന്നലെ പകൽ അധിക സമയവും തെളിഞ്ഞ അന്തരീക്ഷമായിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 

വണ്ടിപ്പെരിയാർ കടശിക്കടവ് ആറ്റുവരമ്പത്ത് വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് സുരക്ഷിത  സ്ഥലത്ത് മകൾ സീനയ്ക്കും കൊച്ചു മക്കൾക്കുമൊപ്പം പടുത കെട്ടി താൽക്കാലിക ഷെഡിൽ  താമസിക്കുന്ന പാദുഷ. ചിത്രം: മനോരമ
വണ്ടിപ്പെരിയാർ കടശിക്കടവ് ആറ്റുവരമ്പത്ത് വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് സുരക്ഷിത സ്ഥലത്ത് മകൾ സീനയ്ക്കും കൊച്ചു മക്കൾക്കുമൊപ്പം പടുത കെട്ടി താൽക്കാലിക ഷെഡിൽ താമസിക്കുന്ന പാദുഷ. ചിത്രം: മനോരമ

എത്രകാലം ഇങ്ങനെ...

വണ്ടിപ്പെരിയാർ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു കൂടുതൽ വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയതോടെ കടശിക്കടവ് ആറ്റോരത്തെ നാലു വയസ്സുകാരി അൽഫ മുതൽ മുത്തശ്ശി പാദുഷ വരെയുളള മൂന്നു തലമുറ ദിവസങ്ങളായി നീലപടുതാ വലിച്ചുകെട്ടി ഇതിനുള്ളിൽ തന്നെയാണ് ഇരിപ്പ്. വീടുകൾക്ക് സമീപത്തെ നടപ്പാതയിലാണ് പടുത വലിച്ചുകെട്ടിയിരിക്കുന്നത്. മഴ തോരാതെ പെയ്യുമ്പോൾ നനഞ്ഞൊലിക്കുകയാണ്. എന്നാൽ വീട്ടിലേക്കു കയറാൻ ആശങ്കയുണ്ട്. 

കലയും ഓമന കൃഷ്ണനും വീട്ടിൽ വെള്ളം കയറുന്നത് നോക്കിനിൽക്കുന്നു.
കലയും ഓമന കൃഷ്ണനും വീട്ടിൽ വെള്ളം കയറുന്നത് നോക്കിനിൽക്കുന്നു.

പ്രളയത്തെ അതിജീവിച്ച കരുത്ത്

2018–ലെ പ്രളയം തങ്ങളുടെ ജീവിതങ്ങളെ തകർത്തു. ജീവൻ ഒഴിച്ചു മറ്റെല്ലാം തന്നെ അന്നു നഷ്ടപ്പെട്ടു. ഇതിനാൽ ഇപ്പോൾ മുല്ലപ്പെരിയാർ വെള്ളത്തെ വലിയ ഭയമില്ലെന്ന് ആറ്റോരത്തെ വീട്ടമ്മമാരായ ഓമന കൃഷ്ണനും കലയും ഒരേ സ്വരത്തിൽ പറയുന്നു. വീട്ടിനുള്ളിൽ ഏതു സമയവും വെള്ളം കയറാനിടയുണ്ട്. ജലനിരപ്പിലേക്കു കണ്ണുംനട്ട് ഒരേ നിൽപാണ് പകൽ മുഴുവൻ.

ഇതിനിടയിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കും. പ്രളയത്തിൽ നഷ്ടപ്പെട്ട വീടിനു പകരം സർക്കാർ തന്ന തേങ്ങാക്കല്ലിൽ സ്ഥലം തന്നു. എന്നാൽ ഇവിടെ എത്തിപ്പെടാൻ തന്നെ കഴിയുകയില്ല. പിന്നെ എങ്ങനെ വീടു വയ്ക്കും? എഴുപതു പിന്നിട്ട മേരിയുടെ ഉയർത്തുന്ന ചോദ്യം ഇതാണ്. ഇതു മൂലം വീണ്ടും ആറ്റോരത്ത് കഴിയേണ്ടി വരുന്നു.

തടിയമ്പാട് ചപ്പാത്ത് പാലത്തിൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി കുടുങ്ങിയ അവശിഷ്ടങ്ങൾ അഗ്നിരക്ഷാ സേന നീക്കം ചെയ്യുന്നു.
തടിയമ്പാട് ചപ്പാത്ത് പാലത്തിൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി കുടുങ്ങിയ അവശിഷ്ടങ്ങൾ അഗ്നിരക്ഷാ സേന നീക്കം ചെയ്യുന്നു.

ചപ്പാത്ത് പാലം അപകടാവസ്ഥയിൽ

ചെറുതോണി∙ തുടർച്ചയായ രണ്ടാം ദിവസവും വെള്ളം കയറി ഒഴുകാൻ തുടങ്ങിയതോടെ തടിയമ്പാട് ചപ്പാത്ത് പാലം അപകടാ വസ്ഥയിലായി. 200 മീറ്ററോളം ദൂരമുള്ള പാലത്തിൽ വെള്ളം ഒഴുകി പോകുന്നതിനു 3 വെന്റുകൾ മാത്രമാണുള്ളത്. മരങ്ങളുടെ ഭാഗങ്ങളും മാലിന്യങ്ങളും തടഞ്ഞ് ഈ വെന്റുകളിലൂടെയുള്ള വെള്ളമൊഴുക്ക് ഇപ്പോൾ സുഗമമല്ല.

ഇതിനു പുറമേ പാലത്തിന്റെ കൈവരികളിലും മരക്കുറ്റികളും ശിഖരങ്ങളും വന്നടിയുന്നുണ്ട്. ചപ്പാത്തിനു കാവൽ നിൽക്കുന്ന അഗ്നിരക്ഷാസേന പറ്റുന്നപോലെ ഈ തടസ്സങ്ങളെല്ലാം നീക്കുന്നതിനു പരിശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലവത്താകുന്നില്ല. ഫലത്തിൽ തടിയമ്പാട് ചപ്പാത്ത് ഒരു ചെക്ഡാമിന്റെ അവസ്ഥയിലായി.

ഇതോടെ പെരിയാറിലൂടെ കുതിച്ചൊഴുകി എത്തുന്ന വെള്ളം ചപ്പാത്തിന്റെ രണ്ടു വശങ്ങളിലൂടെയും കയറി ഒഴുകുകയാണ്. സമീപത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും കൂടുതൽ നാശനഷ്ടമാണ് ഇതു വരുത്തി വയ്ക്കുന്നത്. എൻഡിആർഎഫ് സംഘം ഇവിടെ എത്തുമെന്ന് അധികൃതർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈ തീരുമാനം പിന്നീടു മാറ്റി.

വിനയായത് അശാസ്ത്രീയ നിർമാണം 

ദീർഘ വീക്ഷണമില്ലാത്ത അശാസ്ത്രീയമായ നിർമാണവും ഉദ്യോഗസ്ഥ രാഷ്ട്രീയ തലത്തിലുള്ള ഒത്തുകളിയുമാണ് രണ്ടു വർഷം മുൻപ് ലക്ഷക്കണക്കിനു രൂപ മുടക്കി നിർമിച്ച ഈ ചപ്പാത്ത് പാലത്തിന്റെ ദുരവസ്ഥയ്ക്ക് ഇടയാക്കിയതെന്നാണ് ആക്ഷേപം. മഹാപ്രളയത്തിൽ 2018 ഓഗസ്റ്റ് 9നു ചെറുതോണി അണക്കെട്ട് തുറന്നപ്പോൾ വെള്ളം കയറിയ ചപ്പാത്തിൽനിന്നു പിന്നീട് വെള്ളം ഇറങ്ങിയത് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു. അപ്പോൾ ചപ്പാത്തിന്റെ അവശിഷ്ടം മാത്രമായിരുന്നു പെരിയാറിനു നടുവിൽ ഉണ്ടായിരുന്നത്.

തുടർന്ന് സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ പാലം 3 മീറ്റർ ഉയരം കൂട്ടി നിർമിക്കുമെന്നും വെള്ളമൊഴുക്ക് സുഗമമാക്കുന്നതിനു 6 വെന്റുകൾ സ്ഥാപിക്കുമെന്നുമാണ് പറഞ്ഞത്. എന്നാൽ 2019 ആദ്യം നിർമാണം ആരംഭിച്ചപ്പോൾ നിർദിഷ്ട പദ്ധതി അട്ടിമറിക്കപ്പെട്ടു. ചപ്പാത്ത് നിലവിലുള്ള ഉയരത്തിൽ ഏതാനും മീറ്റർ വീതി കൂട്ടി നിർമിക്കുകയാണ് ചെയ്തത്. വെള്ളം ഒഴുകിപ്പോകുന്നതിനു 6 വെന്റുകൾ നിർമിക്കുമെന്ന് അറിയിച്ച അധികൃതർ 3 വെന്റുകൾ മാത്രം നിർമിച്ച് തടി തപ്പി.

അന്ന് ചെക്ഡാമിനു സമാനമായ ഈ നിർമാണ രീതിയെ ചോദ്യം ചെയ്ത നാട്ടുകാരോട് ഇവിടെ ഇതൊക്കെ മതിയെന്നാണ് ഉന്നത രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും പറഞ്ഞത്. ഇതോടെ രണ്ടു വർഷം കൊണ്ട് ലക്ഷക്കണക്കിനു രൂപ പാഴാകുകയാണ് ചെയ്തത്. ഇതോടെ നാട്ടുകാർക്കുള്ള ദുരിതം പറഞ്ഞറിയിക്കാൻ വയ്യ. 200 മീറ്റർ മാത്രം അകലെയുള്ള സ്ഥലത്ത് എത്തണമെങ്കിൽ പോലും നാട്ടുകാർക്ക് ഇപ്പോൾ 15 കിലോ മീറ്ററിലേറെ ചുറ്റി സഞ്ചരിക്കേണ്ടി വരും. 

കടശിക്കടവ് ആറ്റുവരയിലെ വീട്ടിൽ വെള്ളം കയറിയപ്പോൾ തന്റെ ആടുകളെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുന്ന മാരിയമ്മ.
കടശിക്കടവ് ആറ്റുവരയിലെ വീട്ടിൽ വെള്ളം കയറിയപ്പോൾ തന്റെ ആടുകളെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുന്ന മാരിയമ്മ.

ആടുകൾക്ക് കാവലായി മാരിയമ്മ

ജീവനെ പോലെ സ്നേഹിക്കുന്ന ആടുകൾക്കു കാവലാളായി എഴുപത്തിയഞ്ചുകാരിയായ മാരിയമ്മ.കടശിക്കടവ് ആറ്റുവരയിലെ വീട്ടിൽ വെള്ളം വീട്ടുമുറ്റത്ത് എത്തിയതോടെ മാരിയമ്മ മക്കളുടെ സഹായത്തോടെ ആടുകൾ റോഡിലെത്തിച്ചു കെട്ടിയിട്ടു. ഇപ്പോൾ പകൽ മുഴുവൻ മഴയെ പോലും വകവയ്ക്കാതെ റോഡിൽനിന്ന് ആടുകളെ മാരിയമ്മ പരിചരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com