നാട്ടുകാർ പറഞ്ഞത് അംഗീകരിച്ചില്ല, ഒടുവിൽ ക്യാമറയിൽ പുലി പതിഞ്ഞു; വനംവകുപ്പിന് ബോധ്യമായി
Mail This Article
അടിമാലി∙ മാങ്കുളം ആറാംമെൽ അയ്ക്കാപറമ്പിൽ ബിജു ജോണിന്റെ 2 ആടുകളെ പുലി കടിച്ചു കൊന്നതായി സ്ഥിരീകരണം. ഞായറാഴ്ച പുലർച്ചെയാണ് കൂട്ടിൽ ആടുകൾ ചത്തു കിടക്കുന്നത് ബിജുവിന്റെ ശ്രദ്ധയിൽ പെട്ടത്. കാൽപാടുകളും മറ്റും പരിശോധിച്ചതിൽ നിന്ന് ആടുകൾ ചത്തതിനു പിന്നിൽ പുലിയാണെന്ന നാട്ടുകാരുടെ നിഗമനം വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.
ഇതോടെ ചത്ത ആടുകളെ മാറ്റാതെ വനം വകുപ്പ് അധികൃതർ ആട്ടിൻകൂടിനടുത്തു നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഇന്നലെ രാവിലെ ക്യാമറ പരിശോധിച്ചപ്പോൾ പുലി വീണ്ടും ആട്ടിൻ കൂടിനടുത്തെത്തിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെ പുലിയെ പിടികൂടാൻ വനം വകുപ്പ് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് തേക്കടിയിൽ നിന്ന് കൂട് എത്തിക്കുമെന്ന് മാങ്കുളം ഡിഎഫ്ഒ ജയചന്ദ്രൻ പറഞ്ഞു.
6 മാസത്തിനുള്ളിൽ ഒരു ഡസനിലേറെ ആടുകളാണ് വന്യജീവി ആക്രമണത്തിൽ ചത്തത്. പുലിയുടെ ആക്രമണമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ വിശ്വസിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ വനംവകുപ്പ് അധികൃതർ തയാറായിരുന്നില്ല. പുലിയുടെ ചിത്രം ഇന്നലെ ക്യാമറയിൽ പതിഞ്ഞതോടെ നാട്ടുകാരുടെ പുലി പേടിയും ആശങ്കയും ശരിയാണെന്ന് തെളിഞ്ഞു.