ഷാബാ ഷെരീഫ് കൊലപാതകം: റിട്ട. എസ്ഐ കീഴടങ്ങി
Mail This Article
തൊടുപുഴ ∙ പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന 11–ാം പ്രതി റിട്ട. എസ്ഐ വയനാട് കോളേരി ശിവഗംഗയിൽ സുന്ദരൻ എന്ന സുകുമാരൻ (60) തൊടുപുഴ മുട്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. കേസിലെ മുഖ്യപ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ പ്രധാന സഹായിയാണ് സുന്ദരൻ എന്നു പൊലീസ് പറഞ്ഞു. കൊല്ലം പള്ളിമൺ സ്വദേശിയാണ് ഇയാൾ.
കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിൽ ഷൈബിന്റെ ഉപദേശകനാണ് സുന്ദരനെന്ന് നേരത്തേ അറസ്റ്റിലായ കൂട്ടുപ്രതികൾ മൊഴി നൽകിയിരുന്നു. കേസിൽ ഷൈബിനെ അറസ്റ്റ് ചെയ്തപ്പോൾ പ്രതി നിലമ്പൂരുണ്ടായിരുന്നെന്നു പൊലീസ് കണ്ടെത്തിയിരുന്നു. മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ചോർത്താൻ ഷൈബിന്റെ നേതൃത്വത്തിൽ 2019 ഓഗസ്റ്റ് ആദ്യവാരം ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് തടവിൽ പാർപ്പിച്ച് 2020 ഒക്ടോബറിൽ കൊന്ന് ചാലിയാറിൽ ഒഴുക്കിയെന്നാണ് കേസ്. കേസിൽ 2 പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ട്.