ഇന്ന് ലോക ആന ദിനം; മാങ്കുളം ആനക്കുളത്തെ ആനച്ചന്തം
Mail This Article
കാട്ടാനക്കൂട്ടത്തെ മതിയാവോളം കൺമുന്നിൽ കണ്ടാസ്വദിക്കാൻ കഴിയുന്ന വിസ്മയക്കാഴ്ച ഒരുക്കുകയാണ് മാങ്കുളത്തെ ആനക്കുളം. കാട്ടാന പെരുമയിൽ വിനോദ സഞ്ചാര ഭൂപടത്തിൽ മൂന്നാറിനൊപ്പം ആനക്കുളവും സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ആനക്കുളം പുഴയിലെ ഓരുവെള്ളം കുടിക്കുന്നതിന് എത്തുന്ന കാട്ടാനക്കൂട്ടം മണിക്കൂറു കളോളമാണ് പുഴയിൽ ചെലവഴിക്കുന്നത്.
വൈകുന്നേരങ്ങളിലാണ് ആനകൾ കൂടുതലായി പുഴയിലേക്ക് എത്തുന്നത്. പിറ്റേന്ന് പുലർച്ചെ വരെ ഉണ്ടാകുമെന്നതാണ് സവിശേഷത. ആനക്കുളം ടൗണിൽനിന്ന് 50 മീറ്റർ മാത്രമാണ് പുഴയിലേക്കുള്ള ദൂരം. എന്നാൽ പുഴ മുറിച്ചു കടന്ന് ജനവാസ മേഖലയിലേക്ക് അപൂർവമായി മാത്രമാണ് ആനകൾ എത്താറുള്ളത്.
വിനോദ സഞ്ചാര വകുപ്പിന്റെയും ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പരിലാളന ലഭിച്ചിട്ടില്ലെങ്കിലും മൂന്നാറിൽ എത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകർഷകമായി ആനക്കുളത്തെ കാട്ടാനകൾ മാറുകയാണ്. എന്നാൽ, അപൂർവമായിട്ടാണെങ്കിലും പുഴ മുറിച്ചു കടന്ന് ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാനകൾ എത്തുന്നത് കർഷകരുടെ ദുരിതം വർധിക്കുന്നതിനും കാരണമായിട്ടുണ്ട്.