റീ ടാർ ചെയ്ത് 6 മാസത്തിനകം വീണ്ടും തകർന്ന റോഡുകളുടെ സാംപിൾ ശേഖരിച്ചു
Mail This Article
തൊടുപുഴ∙ റീ ടാർ ചെയ്ത് 6 മാസത്തിനകം തകർന്ന റോഡുകൾ വിജിലൻസ് സംഘം പരിശോധിച്ച് ടാറിങ്ങിന് ഉപയോഗിച്ച സാംപിളുകൾ ശേഖരിച്ചു. ഇവ പൊതുമരാമത്ത് വകുപ്പിന്റെ ലാബ് പരിശോധനയ്ക്ക് അയയ്ക്കും. റീ ടാർ ചെയ്തും മറ്റ് അറ്റകുറ്റപ്പണികളും നടത്തി 6 മാസം കഴിയും മുൻപേ തകർന്ന റോഡുകളിലാണ് പരിശോധന നടത്തിയത്. മുള്ളരിങ്ങാട് ഇല്ലിപ്ലാന്റേഷൻ തലക്കോട്, ഏറമ്പടം കാറ്റാടിക്കവല, കാഞ്ഞാർ –കറുകപ്പള്ളി എന്നീ റോഡുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. റോഡുകളിൽ കുഴിച്ച് ടാർ മിശ്രിതത്തിന്റെ സാംപിൾ ശേഖരിച്ചു. മുള്ളരിങ്ങാട് റോഡിൽ ആവശ്യത്തിനു മണലും ടാറും ചേർക്കാതെയാണ് റോഡ് റീ ടാർ ചെയ്തതെന്ന പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് മനോരമ പത്രത്തിൽ വാർത്തയും വന്നിരുന്നു.
വിവിധ റോഡുകളിൽ നടത്തിയ പരിശോധനയ്ക്ക് വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസ്, ഇൻസ്പെക്ടർമാരായ സി.വിനോദ്, ബി.മഹേഷ് പിള്ള, എ.ഫിറോസ് എന്നിവർ നേതൃത്വം നൽകി. പല റോഡിലും പൊതുമരാമത്ത് അധികൃതർ നൽകിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ പണികൾ നടത്തിയിട്ടുണ്ടെങ്കിലും ഇതു ശരിയായ അളവിലല്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുള്ളരിങ്ങാട് റോഡിൽ നടന്ന പരിശോധനയിൽ പഞ്ചായത്ത് അംഗം ജിജോ ജോസഫ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം രവി, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.