പണയസ്വർണം തിരിച്ചെടുക്കാനെന്ന പേരിൽ തട്ടിപ്പ്; ഒരാൾ പിടിയിൽ
Mail This Article
അടിമാലി ∙ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണാഭരണം തിരിച്ചെടുത്തു വിൽക്കാൻ ജ്വല്ലറി ഉടമയുടെ സഹായം തേടി 3 ലക്ഷം തട്ടിയെടു ത്തെന്ന കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. അടിമാലി അമ്പാട്ടുകൂടി ജിബി കുര്യാക്കോസ് (42) ആണ് വെള്ളത്തൂവൽ പൊലീസിന്റെ പിടിയിലായത്. കേസിൽ രണ്ടു പേർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ ഒന്നിന് അടിമാലി കൃഷ്ണ ജ്വല്ലറി ഉടമയാണു തട്ടിപ്പിനിരയായത്.
ഒരു ബാങ്കിൽ പണയപ്പെടുത്തിയ 13 പവൻ സ്വർണാഭരണം എടുത്തു വിൽക്കാൻ സഹായിക്കണമെന്നു പറഞ്ഞ് ജിബി ജ്വല്ലറിയിലേക്കു ഫോൺ ചെയ്തു. 2.85 ലക്ഷം ബാങ്കിൽ അടയ്ക്കേണ്ടി വരുമെന്നും സഹായിച്ചാൽ സ്വർണം ജ്വല്ലറിയിൽ വിൽക്കാമെന്നും പറഞ്ഞു. ഇതനുസരിച്ച് 3 ലക്ഷം രൂപയുമായി ജീവനക്കാരെ ജ്വല്ലറി ഉടമ അയച്ചു.
ഇതു വാങ്ങിയ തട്ടിപ്പുസംഘം പകരം സ്വർണം കൊടുത്തുവിട്ടു. ജ്വല്ലറിയിലെത്തി പരിശോധിച്ചപ്പോഴാണ് അതു മുക്കുപണ്ടമാണെന്നു മനസ്സിലായത്. എഎസ്പി രാജ് പ്രസാദ്, വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ, എസ്ഐ സജി എൻ. പോൾ എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.