ദേവികുളത്ത് ജനവാസ മേഖലയ്ക്കു സമീപം പുലിയിറങ്ങി; മേയാൻ വിട്ടിരുന്ന പശുവിനെ കൊന്നുതിന്നു
Mail This Article
മൂന്നാർ ∙ ദേവികുളം ടൗണിനു സമീപം പുലിയിറങ്ങി. മേയാൻ വിട്ടിരുന്ന പശുവിനെ കൊന്നു തിന്നു. ഇറച്ചിൽപാറ സ്വദേശി ആന്റണി ബേബിയുടേതാണു പശു. ദേവികുളത്തെ വനം വകുപ്പ് ഐബിയോടു ചേർന്നുള്ള ചൊക്കനാട് കുളമാങ്ക ഡിവിഷനിലെ 20-ാം നമ്പർ ഫീൽഡിൽ പശുവിന്റെ കാലുകൾ മാത്രം കണ്ടെത്തി. ഇന്നലെ രാവിലെ തേയിലയ്ക്കു മരുന്നു തളിക്കുന്നതിനെത്തിയ തൊഴിലാളികളാണു പശുവിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. സമീപത്തായി പുലിയുടെ കാൽപാടുകളും കണ്ടെത്തി.
മേയാൻ വിടുന്ന പശുക്കൾ ദിവസങ്ങൾ കഴിഞ്ഞാണു സാധാരണ മടങ്ങി വരുന്നതെന്നും അതിനാൽ മടങ്ങി വരാതിരുന്നാൽ പ്രത്യേകിച്ച് അന്വേഷണം നടത്താറില്ലെന്നും ആന്റണി പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇതാദ്യമായാണ് ദേവികുളത്തു ജനവാസ മേഖലയ്ക്കു സമീപം പുലി ഇറങ്ങുന്നതെന്നു നാട്ടുകാർ പറഞ്ഞു. ഒരാഴ്ച മുൻപു ചൊക്കനാട് എസ്റ്റേറ്റിൽ ഹൈറേഞ്ച് ക്ലബ് റോഡിൽ തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്ന ഷീല ഷാജിക്കു നേരെ പകൽ പുലിയുടെ ആക്രമണമുണ്ടായിരുന്നു. നേരിയ പരുക്കുകളോടെയാണ് അന്ന് ഷീല രക്ഷപ്പെട്ടത്.