ഡ്രൈവിങ് സ്കൂളിലെ ക്രമക്കേട് പൂഴ്ത്തി; മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി
Mail This Article
അടിമാലി ∙ ഡ്രൈവിങ് സ്കൂളിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് പൂഴ്ത്തിയ സംഭവത്തിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു സ്ഥലം മാറ്റം. അടിമാലി സബ് ആർടി ഓഫിസിൽ നിന്നുള്ള 2 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.എസ്. മുജീബ്, എൽദോ വർഗീസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതിൽ എൽദോ വർഗീസിനെതിരെയാണ് ഫയൽ പൂഴ്ത്തിവയ്പ്പു പരാതി ഉയർന്നത്.
ഡ്രൈവിങ് സ്കൂളുകളിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനാ റിപ്പോർട്ട് ഉദ്യോഗസ്ഥൻ മേലധികാരിക്കു കൈമാറാതെ തടഞ്ഞുവച്ചു എന്നാണു പരാതി. ഇതേ ഡ്രൈവിങ് സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന വിജിലൻസ് പരിശോധനയിൽ സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വൻ തുകകൾ കൈമാറ്റം ചെയ്തതായും കണ്ടെത്തിയിരുന്നു. കൂടാതെ സ്ഥലം മാറ്റം ലഭിച്ച രണ്ടു പേർക്കെതിരെയും പൊതുജനങ്ങളിൽ നിന്നു വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് ആർഡിഒ ആർ.രമണൻ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇവരെ മാറ്റിയത്.
ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ, വാഹന ഇടപാടുകളുമായി ഓഫിസിൽ എത്തുന്നവരെ അകാരണമായി ബുദ്ധിമുട്ടിക്കൽ, മോശം പെരുമാറ്റം, തുടങ്ങി ഒട്ടേറെ പരാതികൾ ഇവർക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചിരുന്നു. എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ എംവിഐ ആയിരുന്ന മുജീബിനെ പാലക്കാടിനും എൽദോയെ ഉടുമ്പൻചോല സബ് ആർടി ഓഫിസിലേക്കുമാണു സ്ഥലം മാറ്റിയത്.