ബക്കറ്റ്, വെള്ളം കോരുന്ന തൊട്ടി, പഴയ ഷീറ്റുകൾ; 8 മണിക്കൂർകൊണ്ട് വിമാനം നിർമിച്ച് പ്രിൻസ്
Mail This Article
നെടുങ്കണ്ടം∙ 8 മണിക്കൂർകൊണ്ട് വിമാനം നിർമിച്ച് ഇടത്തറമുക്ക് പ്രിയഭവനിൽ പ്രിൻസ് ഭുവനചന്ദ്രൻ. ആക്രി സാധനങ്ങളായ ബക്കറ്റ്, വെള്ളം കോരുന്ന തൊട്ടി പഴയ ഷീറ്റുകൾ എന്നിവ ഉപയോഗിച്ചാണ് പ്രിൻസ് 12 അടി നീളവും 11 അടി വീതിയും ആറടി ഉയരവുമുള്ള വിമാനം നിർമിച്ചത്. ഇക്കഴിഞ്ഞ 20നാണ് പ്രിൻസ് ഒറ്റയിരിപ്പിൽ വിമാനം നിർമിച്ചത്. വിമാനം ചുമ്മാ നിർമിച്ചതല്ല. അതിനൊരു പ്രത്യേക കാരണമുണ്ട്.
നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ പരിസരത്ത് ഒരു പാർക്ക് നിർമാണം നടക്കുന്നുണ്ട്. ഈ പാർക്കിലേക്ക് ഒരു ചെറുവിമാനത്തിന്റെ രൂപം തയാറാക്കി നൽകണമെന്ന് പ്രിൻസിനോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. ഇതോടെയാണ് ആക്രി സാധനങ്ങൾ ശേഖരിച്ച് നിർമാണം ആരംഭിച്ചത്. സൈക്കിളിന്റെയും ഇരുചക്ര വാഹനത്തിന്റെയും ടയറുകൾ വിമാനത്തിന്റെ ചക്രങ്ങളായി. ഉരുട്ടിക്കൊണ്ട് പോകാവുന്ന വിധത്തിലാണ് വിമാന നിർമാണം.
നിർമാണം പൂർത്തിയായതോടെ സ്കൂൾ അധികൃതർ പറഞ്ഞതിനെക്കാൾ വലുപ്പം കൂടി. വിമാനം കാണാൻ സന്ദർശകരുടെ തിരക്കുമായി. അടുത്ത ദിവസം തന്നെ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിന്റെ മുറ്റത്ത് എയർ ഇന്ത്യ എന്ന് രേഖപ്പെടുത്തിയ വിമാനം എത്തും. കോവിഡ് കാലത്ത് പ്രിൻസ് വീടിന്റെ മുറ്റത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാറ്റാടി യന്ത്രം സ്ഥാപിച്ചിരുന്നു.