പെൺകരുത്തിന്റെ സ്വർണത്തിളക്കമായി നിമിഷയും ഐറിനും
Mail This Article
പീരുമേട് ∙ ഇടുക്കിയുടെ പെൺകരുത്തിനു സ്വർണത്തിളക്കമേകി നിമിഷയും ഐറിനും. ദേശീയ കിക്ക് ബോക്സിങ് ചാംപ്യൻഷിപ്പിൽ മികവുറ്റ പ്രകടനത്തോടെയാണു കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർഥിനികളായ നിമിഷ അജുവും ഐറിൻ ടെസ ജോസഫും സ്വർണമെഡൽ നേടിയത്. + 70 കിലോഗ്രാം മത്സരത്തിൽ റിങ് റൗണ്ടിൽ എതിരാളികളെ ഇടിച്ചിട്ടാണു നിമിഷ സ്വർണക്കൊയ്ത്തു നടത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 പേർ പങ്കെടുത്ത മത്സരത്തിൽ നിമിഷ 3 കളികളിലും എതിരാളികളുടെ മേൽ ഏകപക്ഷീയമായ ആധിപത്യം നിലനിർത്തി. 2021ൽ കോഴിക്കോട്ടും 2022ൽ കൊല്ലത്തും നടന്ന സംസ്ഥാന ചാംപ്യൻഷിപ്പുകളിലും നിമിഷ സ്വർണം ചൂടിയിരുന്നു. കണയങ്കവയൽ കുഴിപ്പാലായിൽ അജുവിന്റെയും മിനിയുടെയും മകളായ നിമിഷ ബിഎസ്‌സി (മാത്‌സ്) മൂന്നാം വർഷ വിദ്യാർഥിനിയാണ്.
ഹാർഡ് ഫോം വിത്ത് വെപ്പൺസ് വിഭാഗത്തിലാണ് ഐറിന്റെ സ്വർണനേട്ടം. കരാട്ടെയിൽ ഉപയോഗിക്കുന്ന നെഞ്ചക്ക് എന്ന ആയുധമാണു മത്സരത്തിൽ ഐറിൻ ഉപയോഗിച്ചത്. കൊല്ലത്തു നടന്ന സംസ്ഥാന ഗെയിംസിലും ഐറിൻ സ്വർണമെഡൽ നേടിയിരുന്നു. ചെന്നൈയിൽ -45 കിലോഗ്രാം വിഭാഗത്തിലെ മത്സരത്തിലും ഐറിൻ പങ്കെടുത്തിരുന്നു.
കുമളി ഇലഞ്ഞിയിൽ ജോസഫിന്റെയും പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നോളിയുടെയും മകളായ ഐറിൻ രണ്ടാം വർഷ ബിസിഎ വിദ്യാർഥിനിയാണ്. ലോക ബോക്സിങ് ചാംപ്യൻഷിപ്പിലെ മെഡൽ ജേതാവായ റെയ്സ് എം.സജിയുടെ ശിക്ഷണത്തിൽ പരിശീലനം തുടരാനാണ് ഇരുവരുടെയും തീരുമാനം.