നെടുങ്കണ്ടത്തുകാർക്ക് ആശ്വാസം; ഇനി തുരുമ്പുവെള്ളം കുടിക്കേണ്ടല്ലോ
Mail This Article
നെടുങ്കണ്ടം∙ നെടുങ്കണ്ടത്തെ 25 വർഷത്തോളം പഴക്കമുള്ള ജല അതോറിറ്റിയുടെ പൈപ്പ് കണക്‌ഷനുകൾ മാറ്റി പുതിയ ഡിഐ പൈപ്പുകൾ സ്ഥാപിക്കും. ഇതോടെ തുരുമ്പ് വെള്ളം മാറി ശുദ്ധമായ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ. 16.62 ലക്ഷം രൂപ മുതൽ മുടക്കിലാണു പുതിയ പൈപ്പ് സ്ഥാപിക്കുന്നത്. റോഡ് കുഴിക്കുന്ന ഭാഗം നന്നാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് വാട്ടർ അതോറിറ്റി 9 ലക്ഷം രൂപയും കെട്ടിവച്ചു.നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിന് സമീപത്തുള്ള ടാങ്ക് മുതൽ നെടുങ്കണ്ടം കിഴക്കേകവല വരെയുള്ള ഭാഗത്താണ് പുതിയ ഡിഐ പൈപ്പുകൾ സ്ഥാപിക്കുന്നത്. പ്രധാന വിതരണ ലൈനിലെ 25 വർഷം പഴക്കമുള്ള 100 എംഎം എസി പൈപ്പ് മാറ്റി പകരം ഡിഐ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള നിർമാണമാണ് ആരംഭിച്ചത്. സെറാമിക് കോട്ടിങ്ങുള്ള പൈപ്പാണ് പുതിയതായി സ്ഥാപിച്ച് തുടങ്ങിയത്.
അടുത്ത 5 ദിവസത്തേക്ക് നെടുങ്കണ്ടം സ്കൂൾ, സിവിൽ സ്റ്റേഷൻ ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ള ഭാഗത്ത് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. നവീകരണ പ്രവർത്തനം നടക്കുന്ന ഭാഗത്ത് മാത്രം 100 കണക്‌ഷനുകളാണ് വാട്ടർ അതോറിറ്റിക്കുള്ളത്. പഴക്കമുള്ള പൈപ്പ് ലൈനുകൾ പൊട്ടിയും ലീക്കായും വാട്ടർ അതോറിറ്റിക്കും ഉപഭോക്താക്കൾക്കും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മുൻപ് നവീകരണത്തിന് ടെൻഡർ ക്ഷണിച്ച് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടി തുടങ്ങിയെങ്കിലും റോഡിന്റെ വശങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പുകൾ പുറത്തെടുത്ത് പകരം സ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല. അനുമതി ലഭിച്ചപ്പോൾ കരാറുകാരൻ വർക്ക് നഷ്ടമെന്ന് പറഞ്ഞ് പിൻവാങ്ങി. തുടർന്ന് വാട്ടർ അതോറിറ്റി നിർമാണ പ്രവർത്തനം നീട്ടിവച്ചു. വീണ്ടും കരാറുകാരനെ ഉദ്യോഗസ്ഥർ തന്നെ അനുനയിപ്പിച്ചാണു തിരികെ എത്തിച്ചത്.