250 കുടുംബങ്ങൾക്ക് വെള്ളമില്ല; പദ്ധതി മുടങ്ങിയിട്ട് 10 മാസം
Mail This Article
മുട്ടം∙കുഴൽ കിണറ്റിലെ മോട്ടർ തകരാറിലായതോടെ 40 വർഷം പഴക്കമുള്ള ശുദ്ധജല പദ്ധതി മുടങ്ങി. മുട്ടം പഞ്ചായത്തിലെ 10,11,12 വാർഡുകളിലൈ 250 ഓളം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിച്ചു കൊണ്ടിരുന്ന പദ്ധതിയാണ് 10 മാസത്തിലധികമായി നിലച്ചു കിടക്കുന്നത്. കന്യാമല, ആശാരിപാറ, ചള്ളാവയൽ, തുടങ്ങനാട്, കുഞ്ഞച്ചൻ കുരിശുമല, വാഴമല പ്രദേശങ്ങളിലുള്ളവരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ഇല്യാരിയിലെ കിണറ്റിൽനിന്നു കന്യാമലയിലെ ടാങ്കിലേക്ക് കുടിവെള്ളം എത്തിച്ച് അവിടെനിന്നു വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. ഇല്യാരിയിലെ പുത്തൻപുരയിൽ ജോസഫിന്റെ സ്ഥലത്ത് 40 വർഷം മുൻപ് സ്ഥാപിച്ചിരുന്ന 300 അടി താഴ്ചയുള്ള കുഴൽ കിണറ്റിൽ നിന്നുമാണ് കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിച്ചിരുന്നത്.
മോട്ടർ ഉയർത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഉയർത്താൻ ആവുന്നില്ല. തുടർന്ന് പുതിയ കുഴൽക്കിണർ കുഴിക്കാൻ പഞ്ചായത്ത് തൂരുമാനിക്കുകയും ഇതിനാവശ്യമായ സ്ഥലവും നൽകാൻ പുത്തൻപുരയിൽ ജോസഫ് തയാറാവുകയും ചെയ്തു. എന്നാൽ അയൽവാസി പരാതി നൽകി. വീടിനു സമീപം കുഴൽ കിണർ കുഴിച്ചാൽ തന്റെ കിണറ്റിലെ വെള്ളം വറ്റുമെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ 40 വർഷത്തോളം വെള്ളം വിതരണം ചെയ്തിട്ടും സ്വകാര്യ വ്യക്തിയുടെ കിണർ വറ്റിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ വ്യക്തിയുടെ പരാതി നിലനിൽക്കുന്നതിനാൽ പുതിയ കുഴൽക്കിണർ കുഴിക്കുന്നതും അനിശ്ചിതത്വത്തിലായി കിടക്കുകയാണ്.