മരം ഒരു വരം; കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ട കർഷകൻ രക്ഷപ്പെട്ടത് മരത്തിനു മുകളിൽ കയറി
Mail This Article
രാജകുമാരി∙ ചിന്നക്കനാൽ സിങ്കുകണ്ടത്തിനു സമീപം കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ട കർഷകൻ ഒന്നര മണിക്കൂറോളം മരത്തിനു മുകളിൽ കയറിയിരുന്നു രക്ഷപ്പെട്ടു. സിങ്കുകണ്ടം സ്വദേശി സജി (40) ആണ് ഇന്നലെ രാവിലെ 10നു കൃഷിയിടത്തിൽ ഒരു കൊമ്പനും ഒരു പിടിയാനയും 2 കുട്ടിയാനകളും അടങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടത്.
കൊമ്പൻ പാഞ്ഞടുത്തതോടെ സജി സമീപത്തെ പുൽമേട്ടിലുള്ള യൂക്കാലി മരത്തിന്റെ മുകളിൽ കയറി. മരത്തിനു താഴെ നിലയുറപ്പിച്ച കാട്ടാനകൾ പിന്നീട് ഇവിടെത്തന്നെ മേഞ്ഞു നടക്കാൻ തുടങ്ങി. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും ബഹളം വച്ചും ഏറെ പണിപ്പെട്ടാണു കാട്ടാനകളെ തുരത്തിയതും സജിയെ താഴെയിറക്കിയതും.
ഇന്നലെ രാവിലെ മുതൽ ഒരു കൊമ്പനും പിടിയാനയും 2 കുട്ടിയാനകളും മേഖലയിൽ ഉണ്ടായിരുന്നതായി വനം വകുപ്പ് അറിയിച്ചു. ആനകളെ കാണാൻ സജി മരത്തിനു മുകളിൽ കയറിയപ്പോൾ വാച്ചർമാർ വിലക്കിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് ലംഘിച്ച് സജി മരത്തിൽ കയറുകയായിരുന്നുവെന്നും ജീവനക്കാർ പറയുന്നു.