ADVERTISEMENT

തൊടുപുഴ ∙ 8 മാസത്തിനിടെ ജില്ലയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞതു 71 ജീവനുകൾ. ഈ വർഷം ജനുവരി 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ ആകെ 797 അപകടങ്ങൾ ഉണ്ടായതായാണു ഔദ്യോഗിക കണക്കുകൾ. 972 പേർക്കു പരുക്കേറ്റു. ഒരു ദിവസം ശരാശരി 3 അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നു എന്നാണു കണക്ക്. മോട്ടർ വാഹന വകുപ്പും പൊലീസും പരിശോധനകളും ബോധവൽക്കരണവും ശക്തമാക്കുമ്പോഴും ജില്ലയിൽ അപകട – മരണ നിരക്ക് ഉയർന്നു നിൽക്കുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം അപകടങ്ങൾ താരതമ്യേന കുറവായിരുന്നു. 2021 ൽ ജനുവരി 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ജില്ലയിൽ 601 റോഡപകടങ്ങളും 2020 ൽ ഇക്കാലയളവിൽ 586 റോഡപ കടങ്ങളും റിപ്പോർട്ട് ചെയ്തു. അപകട മരണങ്ങൾ യഥാക്രമം 49 ഉം, 52 ഉം. അതേസമയം കോവിഡിനു മുൻപ് 2019 ൽ ജില്ലയിൽ ഈ കാലയളവിൽ 758 റോഡപകടങ്ങളും 76 അപകട മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

അപകടം ക്ഷണിച്ചു വരുത്തരുത്...!

നിരന്തരം ബോധവൽക്കരണം നടത്തിയിട്ടും അധികം പേരും റോഡ് നിയമങ്ങളും അവശ്യം പുലർത്തേണ്ട റോഡ് മര്യാദകളും പാലിക്കാൻ തയാറാകുന്നില്ലെന്ന് അധികൃതർ പറയുന്നു. അമിതവേഗം, അശ്രദ്ധ എന്നിവയാണ് അപകടങ്ങൾക്കു പ്രധാന കാരണം. ഇത്തരത്തിൽ അപകടങ്ങൾ വരുത്തുന്നതിൽ ഏറെയും യുവാക്കളാണ്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ മൂന്നു പേർ ഒരു ബൈക്കിൽ യാത്രചെയ്യുന്ന പ്രവണതയ്ക്കും കുറവില്ല.

എല്ലാത്തരം നിയമ ലംഘനങ്ങളിലും വിദ്യാർഥികൾ തന്നെയാണു മുന്നിലെന്നു അധികൃതർ പറയുന്നു. വേണ്ടത്ര വിശ്രമമില്ലാതെ വാഹനമോടിക്കുന്നത്, മദ്യപിച്ചുള്ള ഡ്രൈവിങ്, രാത്രി ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത്, ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം എന്നിവയെല്ലാം അപകടങ്ങൾക്കു വഴിതെളിക്കുന്നു.

വില്ലനായി റോഡും

കുത്തനെ ഉയരുന്ന വാഹനപ്പെരുപ്പവും റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടങ്ങൾക്കു കാരണമാകുന്നു. ഹൈറേഞ്ചിലെ പല റോഡുകൾക്കും ആവശ്യമായ വീതിയോ വശങ്ങളിൽ സംരക്ഷണ ഭിത്തിയോ ഇല്ല. റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങൾക്കു പ്രധാന പങ്കുവഹിക്കുന്നു. റോഡിലെ കുഴികളിൽ വീണും കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്ന തിനിടെയും അപകടമുണ്ടായ സംഭവങ്ങളും ഒട്ടേറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com